പ്ലാസ്റ്റിക്ക് വിറ്റു-പഞ്ചായത്ത് പിടിച്ചു-പതിനായിരം പിഴ വിധിച്ചു-

ചെങ്ങളായി: നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, പതിനായിരം രൂപ പിഴയിട്ടു.

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍  ആന്റി  പ്ലാസ്റ്റിക് വിജിലന്‍സ് ടീം നടത്തിയ പരിശോധനയിലാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തിലാണ് കടകളില്‍ പരിശോധന നടത്തിയത്.

വളക്കൈ ടൗണില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍ ഉള്‍പ്പെടെയുള്ള നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

സ്ഥാപനത്തിന് 10,000 രൂപ പിഴയിട്ട് നോട്ടീസ് നല്‍കി. നിയമ ലംഘനം നടത്തുകയും, നിശ്ചിത പിഴ തുക ഒടുക്കുവാന്‍ വീഴ്ച്ച വരുത്തുകയും ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കി തുടര്‍

നിയമനടപടികള്‍ സ്വീകരിക്കുവാന്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ബി.മുരളി, അസി.സെക്രട്ടറി എസ്.സ്മിത, വി.ഇ.ഒ.കെ.കെ.ബിന്ദു എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

ഗ്രാമ പഞ്ചായത്ത് പരിധിയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്ന

സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിരന്തര പരിശോധനകള്‍ നടത്തുമെന്നും സെക്രട്ടറി കെ.കെ.രാജേഷ് അറിയിച്ചു.