വര്‍ണക്കാഴ്ച്ചകള്‍ക്ക് വിട ആനന്ദിന്റെ തിരശ്ശീലയും മായുന്നു-പഴയകാലപ്രതാപം പേറി കണ്ണൂരിലിനി എന്‍.എസ് മാത്രം.

കണ്ണൂര്‍: കണ്ണൂരിലെ സിനിമാ പ്രേമികളുടെ മനസിലെ ഒരു ഗൃഹാതുരത്വം കൂടി പടിയിറങ്ങുന്നു.

കാഴ്ച്ചകളുടെ വര്‍ണപ്പകിട്ടുകളിലേക്ക് കണ്ണൂരുകാരെ നയിച്ച ആനന്ദ് തിയേറ്റര്‍ പൊളിച്ചുമാറ്റി തുടങ്ങി.

അരനൂറ്റാണ്ട് പിന്നിട്ട പ്രദര്‍ശനങ്ങളുടെ ഒടുക്കം കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഉടമയുടെ തീരുമാനം.

ഇതോടെ കണ്ണൂര്‍ ഐഎംഎ ഹാളിനടുത്തുള്ള ആനന്ദ് തിയേറ്റര്‍ ആസ്വാദകരുടെ ഓര്‍മ്മചെപ്പി ലൊതുങ്ങും.

പ്രേംനസീര്‍, ഷീല മുതല്‍ പുതിയ തലമുറയിലെ താരങ്ങള്‍ വരെ നിറഞ്ഞാടിയ തിരശ്ശീല ഓര്‍മയിലേക്ക് ചുരുട്ടിവെക്കുകയാണ്.

1971 ലാണ് തളാപ്പിലെ എ.സി.കൃഷ്ണന്‍ ആനന്ദ് തിയേറ്റര്‍ സ്ഥാപിച്ചത്.

80 കളുടെ അവസാനമാണ് ഇതിനോട് ചേര്‍ന്ന് അമ്പിളി തിയറ്റര്‍ സ്ഥാപിച്ചത്.

മോണിംഗ്‌ഷോ മുതല്‍ നൈറ്റ് ഷോ വരെ നഗരത്തിലെ സിനിമാസ്വാദകരുടെ പ്രധാന കേന്ദ്രമായിരുന്നു ആനന്ദ് തിയേറ്റര്‍. ഇടക്കാലത്ത് തിയറ്റര്‍ പൂട്ടിയിട്ടെങ്കിലും 76-ല്‍ പ്രദര്‍ശനം പുനരാരംഭിച്ചു.

15 വര്‍ഷം മുമ്പാണ് തിയേറ്റര്‍ അടച്ചത്.

കെട്ടിടത്തിന്റെ കാലപ്പഴക്കവും പ്രേക്ഷകരുടെ കുറവുമാണ് തിയേറ്റര്‍ അടച്ചിടാന്‍ കാരണം.

കൃഷ്ണന്റെ മരണശേഷം മകന്‍ ഏറ്റെടുത്തെങ്കിലും പിന്നീട് സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറിയതായാണ് അറിയുന്നത്.

അമ്പിളി തിയേറ്റര്‍ ഇരട്ട തിയേറ്ററുകളായി നവീകരിച്ചത് പ്രദര്‍ശനം തുടങ്ങിയെങ്കിലും പൂട്ടിയത് ഇപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ ഏറ്റെടുത്ത് നടത്തുകയാണ്.

കണ്ണൂരിലെ സെന്‍ട്രല്‍, നാഷണല്‍, പ്രഭാത്, സംഗീത, വീക്കേ, ചിറക്കല്‍ പ്രകാശ്, വളപട്ടണം വനജ, പാപ്പിനിശേരി ബിന്ദു, മാങ്ങാട് നിഷ, പറശിനിക്കടവ് രാഗം, ഇരിണാവ് ലീന, കണ്ണപുരം മണികണ്ഠന്‍, ചെറുകുന്ന് രവികൃഷ്ണ,

പഴയങ്ങാടി ശ്രീശക്തി, ശ്രീതിഭ, പുതിയങ്ങാടി സ്റ്റാര്‍, പിലാത്തറ സംഗം, ഏഴിലോട് ശ്രീദുര്‍ഗ, പയ്യന്നൂര്‍ ദിവ്യ, ശോഭ, മുഴപ്പിലങ്ങാട് സന്തോഷ്, ചൊവ്വ കൃഷ്ണ, മരക്കാര്‍കണ്ടി രാഗം, ധര്‍മ്മടം ധര്‍മ്മ,

തലശേരി മുകുന്ദ്, പ്രഭ, ലോട്ടസ്, ചിത്രവാണി, പങ്കജ് എന്നീ തിയേറ്ററുകള്‍ക്കൊപ്പം ഒന്നുകൂടി ചേരുകയാണ് ആനന്ദ്.

കണ്ണൂരിന്റെ പഴയകാല സിനിമാപ്രതാപം ബാക്കിയാക്കി ഇനി നഗരത്തില്‍ ബാക്കിയുള്ളത് എന്‍.എസ് ടാക്കീസ് മാത്രം.

കോവിഡ് കാലത്ത് അടച്ചുപൂട്ടിയ ചിറക്കല്‍ ധനരാജിന്റെ കെട്ടിടം ഇന്നും ദേശീയപാതയോരത്ത് പോയകാലത്തിന്റെ പ്രൗഢി മങ്ങാതെ നിലനില്‍ക്കുന്നു.