മകന്‍ അനില്‍ ആന്റണി പത്തനംതിട്ടയില്‍ തോല്‍ക്കണമെന്ന് എ.കെ.ആന്റണി.

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും തന്റെ മകനുമായ അനില്‍ ആന്റണി തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.

പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കണമെന്നും തന്റെ മതം കോണ്‍ഗ്രസാണെന്നും ആന്റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

ഏത് മക്കളും മോദിയോടൊപ്പം ചേരുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു.

മറ്റ് മക്കളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. മക്കളെ കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ താന്‍ ശീലിച്ചിട്ടില്ലെന്നും അത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു.

ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇത്രയൊക്കെ മതിയെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

ബിജെപിക്ക് കേരളത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടുകുറയും. ഇരുപത് സീറ്റിലും അവര്‍ മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നും ആന്റണി പറഞ്ഞു.

കേരളത്തില്‍ ബോധപൂര്‍വം മതസ്പര്‍ധ വളര്‍ത്താന്‍ വേണ്ടിയാണ് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത്.

ആ കെണിയില്‍ വീഴരുതേ എന്നാണ് തന്റെ അഭ്യര്‍ഥന. ബിജെപിയുടെ കെണിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ പിന്തുണയെ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് നിലപാട് പറഞ്ഞിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ അന്തിമനിലപാടെന്നും ആന്റണി പറഞ്ഞു.