കെജരിവാള്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍, ഏപ്രില്‍ 15 വരെ റിമാന്‍ഡില്‍.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക്. കെജരിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.

തിഹാര്‍ ജയിലിലാണ് ഡല്‍ഹി മുഖ്യമന്ത്രിയെ പാര്‍പ്പിക്കുക.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജരിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയതിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കെജരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ലെന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം.

കനത്ത സുരക്ഷയിലാണ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.

കെജരിവാളിനെ കോടതിയില്‍ ഹാജരാക്കുന്നത് പരിഗണിച്ച് ഭാര്യ സുനിത കെജരിവാള്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ എത്തിയിരുന്നു.

മാര്‍ച്ച് 28 ന് കെജരിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നാലു ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു.