മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയ അജ്ഞാതവാഹനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി-

പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ വാഹവ്യൂഹത്തിന് നേരെ വന്ന അജ്ഞാതവാഹനത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

ഈ വാഹനമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് കരുതുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്പയിലാണ് അപകടം.

മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കാസര്‍ഗോഡ് സി.പി.എം. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.

തൊട്ടുപിന്നാലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. വലിയൊരു സുരക്ഷാ വീഴ്ചയായാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് ഉണ്ടായിരുന്നു.

ഇതിന് തൊട്ടുപിറകിലായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലീസ് എസ്‌കോര്‍ട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്.

പയ്യന്നൂര്‍ പെരുമ്പ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകടം. സമീപത്തെ സിനിമാ തീയേറ്ററില്‍ ഷോ അവസാനിച്ച സമയം കൂടിയായിരുന്നു ഇത്.

മറ്റൊരു വാഹനം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു.

ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പയ്യന്നൂര്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വാഹനവ്യൂഹത്തിന് നേരെ ഏത് വാഹനമാണ് വന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.