ബിരുദവിദ്യാര്‍ത്ഥിയെക്കൊണ്ട് വനിതാ പ്രിന്‍സിപ്പാള്‍ കാലുപിടിപ്പിച്ചതായി ആരോപണം-

കാസര്‍ഗോഡ്: ബിരുദവിദ്യാര്‍ത്ഥിയെക്കൊണ്ട് കോളേജ് പ്രിന്‍സിപ്പാളായ വനിത മൂന്നുതവണ കാലുപിടിപ്പിച്ചതായി ആരോപണം.

കാസര്‍ഗോഡ് ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.രമക്കെതിരെയാണ് എം.എസ്.എഫ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

പുറത്താക്കാതിരിക്കാന്‍ തന്റെ കാലുപിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നാണ് ആരോപണം.

കോവിഡ് പ്രോട്ടോകോള്‍ ലംഘനം ചോദ്യം ചെയ്തിന് വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ വന്നുവെന്നും വിദ്യാര്‍ത്ഥി സ്വമേധയാ തന്റെ കാലുപിടിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

എം.എസ്.എഫില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിയുടെ ഭാവി പരിഗണിച്ച് അച്ചടക്കനടപടി സ്വീകരിക്കരുതെന്ന് മറ്റ് അധ്യാപകര്‍ പറഞ്ഞു.

പിറ്റേന്ന് രണ്ടാം ശനിയാഴ്ച്ച തന്നെ വന്ന് കാണാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി വിളിച്ചിരുന്നു.

എന്നാല്‍ ശനിയാഴ്ച്ച അവധിയായതിനാല്‍ താന്‍ ഉണ്ടാവില്ലെന്ന് അറിയിച്ചു.

തിങ്കളാഴ്ച്ച കോളേജിലെത്തിയ വിദ്യാര്‍ത്ഥി സ്വമേധയാ കാലുപിടിക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു.