നവംബര്‍-29 മുതല്‍ അനിശ്ചിതകാല സമരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍.

പരിയാരം: സ്റ്റൈപ്പന്റ് നല്‍കാന്‍ തയ്യാറാകാത്തപക്ഷം 29 മുതല്‍ അനിശ്ചിതകാല സമരംആരംഭിക്കുമെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സ്റ്റൈപ്പന്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാര്‍ ഇന്നലെ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ രണ്ടു ബാച്ചുകളിലുള്ള 158 ഹൗസ് സര്‍ജന്‍മാര്‍ സ്‌റ്റൈപ്പന്റിന് അര്‍ഹരാണെങ്കിലും ഈ വര്‍ഷം ജൂലൈയില്‍ ഹൗസ് സര്‍ജന്‍സി ആരംഭിച്ചവര്‍ക്ക് സ്റ്റൈപ്പന്റ് അന്യായമായി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

സ്റ്റൈപ്പന്റ് നല്‍കാന്‍ മാത്രമായി മെഡിക്കല്‍ കോളേജ് അക്കൗണ്ടില്‍ 1,11,19,337 രൂപ നീക്കിയിരിപ്പുണ്ടെങ്കിലും മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ധാര്‍ഷ്ട്യം കാണിക്കുന്നതായാണ് ഹൗസ് സര്‍ജന്‍മാരുടെ ആരോപണം.

2017 ബാച്ചിന് സ്റ്റൈപ്പന്റ് നല്‍കുമ്പോള്‍ 2018 ബാച്ചിലെ 54 പേര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് വന്നാല്‍ മാത്രമേ സ്റ്റൈപ്പന്റ് നല്‍കാനാവൂ എന്നത് വിവേചനമാണെന്ന് ഇവര്‍ ആരോപിച്ചു.

വ്യക്തമായ കാരണമില്ലാതെ ഒരുപോലെ ജോലിചെയ്യുന്ന രണ്ടു ബാച്ചുകളിലെ ഹൗസ് സര്‍ജന്‍മാരോട് വിവേചനം കാണിക്കുന്നതിനെതിരെ നവംബര്‍ 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഹൗസ് സര്‍ജന്‍്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സൗരഭ് എം.സുധീഷും സെക്രട്ടറി നീരജ കൃഷ്ണനും പറഞ്ഞു.

മൂന്നുമാസത്തെ സ്‌റ്റൈപ്പന്റ്റ് ഇനത്തില്‍ കോളേജിന് ആവശ്യമായ 42,12,000 രൂപയുടെ ഇരട്ടിയിലേറെ രൂപ ഗവണ്‍മെന്റ് അക്കൗണ്ടില്‍ ബാക്കിനില്‍ക്കെ എന്തുകൊണ്ടാണ് ഡി.എം.ഇ നിര്‍ദ്ദേശം കാത്തിരിക്കുന്നതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.

വൈസ് ചെയര്‍മാന്‍ മുഹമ്മദ് അസ്ലം, എക്‌സിക്യുട്ടീവ് അംഗം മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.