ബോണ്‍വിറ്റക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം-

ന്യൂഡല്‍ഹി: ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ളവ ഹെല്‍ത്ത് ഡ്രിങ്ക് എന്ന പേരില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ബോണ്‍വിറ്റയില്‍ അനുവദിച്ചതിലും കൂടുതല്‍ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ചട്ടങ്ങള്‍ അനുസരിച്ച് ഹെല്‍ത്ത് ഡ്രിങ്കുകള്‍ക്കു നിര്‍വചനം നല്‍കിയിട്ടില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നേരത്തെ തന്നെ ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു യൂടൂബര്‍ ബോണ്‍വിറ്റയില്‍ അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയതും കളറുകള്‍ ചേര്‍ത്ത പാനീയങ്ങള്‍ക്കെതിരെയുമുള്ള വീഡിയോ ചെയ്തതോടെയാണ് വിഷയത്തില്‍ പഠനവും വിവാദങ്ങളുമുണ്ടാകുന്നത്. കുട്ടികള്‍ക്ക് ഹാനികരമാകുന്ന തരത്തിലും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനും ഇത്തരം പാനീയങ്ങള്‍ കാരണമാകുന്നുവെന്നും ആ വിഡിയോയില്‍ പറയുന്നുണ്ട്.