സയനൈഡ് കില്ലര്‍ ജോളിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിയാരം: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ജോസഫിനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ മാനസികനില വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണകോടതി ആവശ്യപ്പെട്ടതിനാലാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

5-ാം നിലയില്‍ 509 ലെ സ്പെഷ്യല്‍ റൂമിലാണ് ജോളിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗവും മനശാസ്ത്രവിഭാഗവും സംയുക്തമായി പരിശോധന നടത്തിയാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

സാധാരണഗതിയില്‍ ഏഴ് മുതല്‍ 14 ദിവസം വരെയാണ് ഇതിന് അനുവദിക്കുന്ന സമയം.

കണ്ണൂര്‍ വനിതാ ജയിലില്‍ തടവില്‍ കഴിയുന്ന ജോളി നേരത്തെ പലതവണ മെഡിക്കല്‍ കോളേജിലെ ന്യൂറോളജി-സൈക്യാട്രി ഒ.പികളില്‍ ചികില്‍സ തേടിയിരുന്നു.

ആദ്യമായിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. മെഡിക്കല്‍ കോലേജിലെ മനോരോഗവിഭാഗം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടതിനാല്‍ അത്യാവശ്യം അഡ്മിറ്റാക്കേണ്ട രോഗികള്‍ക്ക് വേണ്ടി 5-ാം നിലയിലെ മൂന്ന് റൂമുകളാണ് മാറ്റിവെച്ചിരിക്കുന്നത് അതില്‍ സ്പെഷ്യല്‍ റൂമാണ് ജോളിക്ക് അനുവദിച്ചിരിട്ടുള്ളത്.

രണ്ട് ദിവസത്തിനകം മനോനില വിശകലനം ചെയ്ത റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം.