ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളുമായി റംസാന്‍ വ്രതാരംഭത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം: ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളുമായി റംസാന്‍ വ്രതാരംഭത്തിന് ഇന്നു തുടക്കം.

ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വിശ്വാസികള്‍ പുണ്യമാസത്തിലേക്ക് കടക്കുന്നു.

നോമ്പെടുത്തും ഖുര്‍ആന്‍ പാരായണംചെയ്തും ദാനധര്‍മങ്ങള്‍ കൊണ്ടും പള്ളികളും ഭവനങ്ങളും ഇനി ഒരുമാസക്കാലം പ്രാര്‍ഥനാനിര്‍ഭരമാകും.

മാസപ്പിറവി കാണാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാണ് റംസാനിലേക്ക് കടന്നത്.

റംസാനിലെ ആദ്യ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റെയും ദിനങ്ങളാണ്. ഒമാനിലും ഇന്നാണ് റംസാന്‍ മാസം തുടങ്ങുന്നത്.

ഒമാന്‍ ഒഴികെയുള്ള ?ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതം ഇന്നലെ ആരംഭിച്ചു.

സംസ്ഥാനത്തെ പള്ളികളില്‍ ഇന്നലെ രാത്രി മുതല്‍ റംസാന്‍ പ്രാര്‍ഥനകള്‍ക്ക് തുടക്കമായി.

റംസാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹിന് വിശ്വാസികളുടെ വന്‍ പങ്കാളിത്തമാണ് ഉണ്ടായത്. മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകളും വിവിധയിടങ്ങളില്‍ മതമൈത്രി സന്ദേശം പകര്‍ന്ന് ഇഫ്താര്‍ വിരുന്നുകളും നടക്കും.

കടുത്ത വേനല്‍ച്ചൂടിലാണ് ഇത്തവണയും റംസാന്‍ വ്രതം. നോമ്പുതുറകളെ വരവേല്‍ക്കാന്‍ വിപണിയും സജീവമായിട്ടുണ്ട്.