ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെങ്കല ശിവ ശില്‍പ്പം ജൂലായ് 5-ന് തളിപ്പറമ്പില്‍ അനാഛാദനം ചെയ്യും.

തളിപ്പറമ്പ്: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ശില്‍പ്പം ജൂലായ് 5 ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേതത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനാഛാദനം ചെയ്യുമെന്ന് ശില്‍പ്പം സമര്‍പ്പിക്കുന്ന പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം 5 ന് ക്ഷേത്ര പരിസരത്താണ് ചടങ്ങ് നടക്കുക.

ചടങ്ങില്‍ വെച്ച് മൊട്ടമ്മല്‍ രാജന്‍, ശില്‍പ്പി ഉണ്ണി കാനായി, കമല്‍ കുന്നിരാമത്ത് എന്നിവരെ ആദരിക്കും.

14 അടി ഉയരമുള്ള ശില്‍പ്പം പ്രശസ്ത ശില്‍പ്പി ഉണ്ണി കാനായി മൂന്നര വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്.

4200 കിലോയാണ് ശില്‍പ്പത്തിന്റെ ഭാരം.

ആദ്യം കളിമണ്ണില്‍ തീര്‍ത്ത ശില്‍പ്പം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു.

പയ്യന്നൂര്‍ കാനായിയില്‍ ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ നിര്‍മ്മിച്ച ശില്‍പ്പം ക്രെയിന്‍ ഉപയോഗിച്ചാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിച്ചത്.

ഒരു കൈ അരയില്‍ ഊന്നി വലതു കൈ കൊണ്ട് അനുഗ്രഹിക്കുന്ന വിധത്തിലാണ് ശില്‍പ്പം.

കിഴക്കേ നടയില്‍ ആലിന്‍ ചുവട്ടില്‍ സ്ഥാപിച്ച ശില്‍പ്പത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും അലങ്കാരദീപങ്ങളും ഒരുക്കിയിട്ടുണ്ട്.

ടി. ടി. കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബിജു ടി.ചന്ദ്രശേഖരന്‍, ഓംകാരം ട്രസ്റ്റ് സ്ഥാപകന്‍ കമല്‍ കുന്നി രാമത്ത്, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി. എസ്.സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ടി.പി. വിനോദ് കുമാര്‍, വിജയ് നീലകണ്ഠന്‍, ഉണ്ണി കാനായി, കമല്‍ കുന്നിരാമത്ത് എന്നിവരും പങ്കെടുത്തു.