30 ലക്ഷത്തിന്റെ ലോകാത്ഭുതം-എവിടെ- ഡിങ്കിരിവാലന്‍മാരെ കാണാനില്ല.

തളിപ്പറമ്പ്: ഹൈടെക് സ്പീഡില്‍ ഒരുമാസം കൊണ്ട് പണിതുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ എവിടെ എന്നാണ് തളിപ്പറമ്പുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

ഭയങ്കര സംഭവം എന്ന് ചില ഡിങ്കിരിവാലന്‍മാര്‍ ഓശാനപാടിയ വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ 5 ശതമാനം പണിപോലും ഇതേവരെ പൂര്‍ത്തിയായില്ല.

ആഗസ്റ്റ് 18 നാണ് ഇവിടെ ഒരു കേടുപാടുകളുമില്ലാതെ നിന്ന മുന്‍ എം.എല്‍.എ സി.കെ.പി.പത്മനാഭന്‍ ആസ്തിവികസന ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയത്.

ഈസ്ഥാനത്താണ് 30 ലക്ഷം രൂപയുടെ വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിയാന്‍ തളിപ്പറമ്പ് എം.എല്‍.എ ഫണ്ട് അനുവദിച്ചത്.

ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ സാധാരണക്കാരന് 4 ലക്ഷം മാത്രംഅനുവദിക്കുന്ന സ്ഥാനത്താണ് 30 ലക്ഷത്തിന്റെ വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിയുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണച്ചുമതല. എപ്പോഴെങ്കിലും ആരെങ്കിലും വന്ന് എന്തെങ്കിലും ചെയ്യുന്നതിലപ്പുറം നിര്‍മ്മാണം പൂര്‍ണമായും മുടങ്ങിയ അവസ്ഥയിലാണ്.

നാല് സ്‌ളാബ് വാര്‍ത്തുവെക്കുന്ന പണിമാത്രമാണ് ഒരുമാസം കൊണ്ട് നടന്നിരിക്കുന്നത്.