ആറാമത്തെ ചര്‍ച്ച-ആര്‍.ഡി.ഒയുടേത് പ്രഹസനചര്‍ച്ച- ബഹിഷ്‌ക്കരിച്ചതായി വ്യാപാരികള്‍.

തളിപ്പറമ്പ്: വെറുതെ വിളിച്ചുകൂട്ടുന്ന മീറ്റിങ്ങുകള്‍ കൊണ്ട് കാര്യമില്ലെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.

തളിപ്പറമ്പ് മെയിന്‍ റോഡിലെ ഗതാഗതപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഇന്ന് വിളിച്ചുചേര്‍ത്ത യോഗം തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ചു.

ഈ വിഷയത്തില്‍ ഇന്ന് നടന്നത് ആറാമത്തെ യോഗമാണെന്നും വെറും പ്രഹസന യോഗങ്ങളാണ് ഈ വിഷയത്തില്‍ നടക്കുന്നതെന്നും പ്രസിഡന്റ് കെ.എസ്.റിയാസും ജന.സെക്രട്ടെറി വി.താജുദ്ദീനും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

മെയിന്‍ റോഡ് വഴി ബസ് സര്‍വീസ് പുനരാരംഭിക്കാനെന്ന പേരിലാണ് ആര്‍.ടി.ഒ നിരന്തരമായി ഇത്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ത്തുകൊണ്ടിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

ഇതുവഴി ബസ് സര്‍വീസ് നടത്തുന്നതിന് വ്യാപാരികള്‍ എതിരല്ല. തങ്ങള്‍ ഇതിന് പൂര്‍ണ പിന്തുണ നേരത്തെ തന്നെ അറിയിച്ചു കഴിഞ്ഞതാണ്.

ബസ് ഉടമസ്ഥരുമായും ജീവനക്കാരുമായുമാണ് ആര്‍.ഡി.ഒ ചര്‍ച്ച നടത്തേണ്ടത്.

മെയിന്‍ റോഡില്‍ സാധനങ്ങല്‍ വാങ്ങാനെത്തുന്നവരില്‍ നിന്നും വാഹനം പാര്‍ക്ക് ചെയ്തുവെന്ന പേരില്‍ 500 മുതല്‍ 2000 രൂപവരെ പിഴ ഇടാക്കുന്ന പോലീസ് നടപടികളാണ് ആദ്യം നിര്‍ത്തേണ്ടത്.

ഇതേക്കുറിച്ച് ആര്‍.ഡി.ഒയുമായി സംസാരിച്ചപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതാണെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.

പോലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് തളിപ്പറമ്പ് പട്ടണത്തെ നശിപ്പിച്ചുകൊണ്ടിരിക്കയാണെന്നും ഇതില്‍ തങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും ഇരുവരും പറഞ്ഞു.