പി.കെ.ഡി നമ്പ്യാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.

കടന്നപ്പള്ളി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അന്തരിച്ച പ്രമുഖ വ്യവസായിയും ദേശീയ ചാനലുകളിലെ സജീവ സാന്നിധ്യവുമായ പി.കെ.ദീപു എന്ന പി.കെ.ഡി നമ്പ്യാരുടെ മൃതദേഹം ഞായറാഴ്ച്ച സംസ്‌കരിച്ചു.

രാവിലെ ദീപു സ്വന്തം പിതാവിന്റെ സ്മരണക്ക് പണിതുയര്‍ത്തിയ കടന്നപ്പള്ളി തുമ്പോട്ടയിലെ കെ.ആര്‍.ബാലന്‍ നമ്പ്യാര്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.

തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സമുദായ ശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു.

രാവിലെ മുതല്‍ വന്‍ ജനാവലിയാണ് ദീപുവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കടന്നപ്പള്ളിയിലെത്തിയത്.

കേന്ദ്രമന്ത്രി വി.മുരളീധരന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എം.എല്‍.എ, ഭാര്യ പി.കെ.ശ്യാമള, എം.വിജിന്‍ എം.എല്‍.എ,

സി.പി.എം നേതാക്കളായ പി.പി.ദാമോദരന്‍, ഒ.വി.നാരായണന്‍, കെ.പത്മനാഭന്‍, സി.എം.വേണുഗോപാലന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ എം.പി.ഉണ്ണികൃഷ്ണന്‍, അഡ്വ.കെ.ബ്രിജേഷ് കുമാര്‍,

ബി.ജെ.പി നേതാക്കളായ സി.കെ.പത്മനാഭന്‍, കെ.രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.സുലജ, എം.ശ്രീധരന്‍, ഡല്‍ഹി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ കടന്നപ്പള്ളിയിലെത്തിയിരുന്നു.

പതിനൊന്നോടെ കെ.ആര്‍ ബാലന്‍ നമ്പ്യാര്‍ സ്മാരക മന്ദിരത്തിലെത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉച്ചക്ക് സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് മടങ്ങിയത്.

സംസ്‌കാരത്തിന് ശേഷം നടന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, എം.പി.ഉണ്ണികൃഷ്ണന്‍, പി.പി.ദാമോദരന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, രാജേഷ് മല്ലപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രഗത്ഭനായ സംരംഭകന്‍, മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്, പൊളിറ്റിക്കല്‍ അനലിസ്റ്റ് എന്നീ നിലകളില്‍ സജീവ സാന്നിധ്യമായ പി.കെ.ഡി.നമ്പ്യാര്‍ എല്ലാവരുമായും ജാതി, മത രാഷ്ട്രീയത്തിനതീതമായ സൗഹൃദം ഉണ്ടാക്കിയിരുന്നു.