കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു-രണ്ട് സംഭവങ്ങളില്‍ 25 സി.പിഎമ്മുകാര്‍ക്കെതിരെ കേസ്.

പയ്യന്നൂര്‍: സിപി.എം പ്രവര്‍ത്തകരുടെ കള്ളവോട്ട് ചോദ്യം ചെയ്ത യു.ഡി.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു, കാറമേല്‍ പുതിയാന്‍ കാവിലെ വെള്ളോറ വീട്ടില്‍ രഞ്ജിത്തിനാണ്(43)ഇന്ന് ഉച്ചക്ക് 12 ന് കാറമേല്‍ എ.എല്‍.പി. സ്‌ക്കൂളിലെ 78-ാം ബൂത്തില്‍ വെച്ച് ഒരു സംഘം സി.പിഎംകാരുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ രഞ്ജിത്തിനെ പയ്യന്നൂരിലെ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിതുല്‍ നാരായണന്‍, പ്രഭാകരന്‍, സനൂപ്, മാവിച്ചേരി രവി, വിനോദ് എന്നിവരുടെയും കണ്ടാലറിയാവുന്ന 18 സി.പി.എം കാരുടെയും പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കാസര്‍ഗോഡ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റായിരുന്നു രഞ്ജിത്ത്.

ഏഴോം: പോളിംഗ് ബൂത്തായിപ്രവര്‍ത്തിക്കുന്ന സ്‌ക്കൂള്‍ വളപ്പില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സി.പിഎമ്മുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ഏഴോം കെട്ടുംചാലിലെ അംഗന്‍വാടിക്ക് സമീപത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തല്ലരിയന്‍ വീട്ടില്‍ ടി.അമല്‍നാഥിനെയാണ്(21) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി ആരോപിച്ച് നാരായണന്‍, കണ്ടാലറിയാവുന്ന കറുത്തുതടിച്ചയാള്‍ എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. പഴയങ്ങാടി പോലീസ് കേസെടുത്തു.