എ.കെ.ജിയുടെ അര്‍ദ്ധകായശില്‍പ്പം ഒരുങ്ങി-നാളെ എം.എ ബേബി അനാച്ഛാദനം ചെയ്യും.

പിലാത്തറ: വിപ്ലവപ്രസ്ഥാനത്തിന്റെ ദീപ്ത ജ്വാലയായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മഹാനായ എ കെ ജിയുടെ പെരളശ്ശേരിയിലെ സ്മൃതി മണ്ഡപത്തിലേക്കായി എ കെ ജിയുടെ അര്‍ദ്ധകായശില്‍പം ഒരുങ്ങി.

ശില്‍പിയും, ചിത്രകാരനുമായ കെ കെ ആര്‍ വെങ്ങരയാണ് ശില്‍പമൊരുക്കിയത്.

നാളെ ചൊവ്വ പകല്‍ നാലരക്ക് പെരളശ്ശേരിയില്‍ സി.പി.എം പി ബി അംഗം എം.എ.ബേബി അനാഛാദനം ചെയ്യും.

3 അടി ഉയരത്തില്‍ ഫൈബര്‍ ഗ്ലാസിലാണ് ശില്‍പം തയാറാക്കിയത്.

ശിഷ്യരായ ഷാജി മാടായി , ധനരാജ് കുഞ്ഞിമംഗലം , നിഥിന്‍ ഗോപാലകൃഷ്ണന്‍ ഏഴോം എന്നിവരും ശില്പ നിര്‍മ്മാണത്തില്‍ സഹായിച്ചു. സ്മൃതി മണ്ഡപത്തിന്റെ പുറംചുമര്‍ അലങ്കരിക്കുവാനായി പന്ത്രണ്ടി നീളവും, ആറടി ഉയരവുമുള്ള റിലീഫ് ശില്‍പവും ഒരുക്കുന്നുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരമായ സമര മുഹൂര്‍ത്തങ്ങളാണ് ഇതില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.

ധീരരായ കമ്യണിസ്റ്റ് പ്രവര്‍ത്തകര്‍ നേരിട്ട കൊടിയ പീഢനങ്ങളും, ലോക്കപ്പ് മര്‍ദ്ദനവും, പൊലീസ് വെടിവെപ്പുമൊക്കെ ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ വെമ്പുന്ന ജനങ്ങളുടെ കൈകള്‍ കൊണ്ട് നിറഞ്ഞതാണ് ശില്‍പത്തിന്റെ പ്രധാനഭാഗം. തളര്‍ന്ന് വീണ സ്ത്രീ സഖാവിനെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്ന സഹപ്രവര്‍ത്തകയും ഈ ശില്‍പത്തിലെ മുഖ്യ ആകര്‍ഷണമാണ്.

ഫൈബര്‍ ഗ്ലാസിലാണ് ഈ റിലീഫും ഒരുക്കുന്നത്. 2008 ല്‍ കെ.കെ.ആര്‍.വെങ്ങര തന്നെയാണ് എ കെ ജിയുടെ സ്മൃതി മണ്ഡപം രൂപ കല്‍പന ചെയ്ത് നിര്‍മിച്ചത്.

അതിന് മോടി കൂട്ടുന്നതായിരിക്കും ഈ ശില്‍പങ്ങള്‍. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴിമലയിലെ ഹനുമാന്‍ ശില്‍പവും, പ്രശസ്ത കഥാകാരന്‍ എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിലെ കഥാസന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി

മാഹി പാര്‍ക്കില്‍ നിര്‍മിച്ച നൂറടി നീളവും നാലടി വീതിയുമുള്ള ശില്‍പവും, കെ കെ ആര്‍ വെങ്ങരയുടെ പ്രധാന ശില്‍പങ്ങളാണ്. ഇത് കൂടാതെ നിരവധി ശില്‍പങ്ങളും വെങ്ങരയുടെ സംഭാവനയായി കലാകേരളത്തിന് ലഭിച്ചിട്ടുണ്ട്.