വനംവകുപ്പ് മേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.

തിരുവനന്തപുരം: വനംവകുപ്പ് മേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വനംമേധാവി ഗംഗാസിങ്ങിന്റെ കുറ്റങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ കത്ത്.

വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.

വന്യജീവി ആക്രമണമുണ്ടായാല്‍ വെടിവയ്ക്കാന്‍ പോലും നിര്‍ദ്ദേശം നല്‍കാന്‍ വൈകുന്നു, പുതിയ പദ്ധതികള്‍ നല്‍കി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നല്‍കുന്നു.

പല വട്ടം വീഴ്ചകളില്‍ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല. വകുപ്പ്തല വീഴ്ചകള്‍ അക്കമിട്ട നിരത്തിയാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരിക്കുന്നത്.

ഗംഗാസിങ്ങിനെ മാറ്റി പുതിയ വനം മേധാവിയെ കണ്ടെത്തണം എന്നാണ് മന്ത്രിയുടെ ആവശ്യം.  എന്നാല്‍ വകുപ്പ് മേധാവിയെ മാറ്റിയാല്‍ പകരം നിയമിക്കാന്‍ ആളില്ലാത്തതിനാല്‍ തീരുമാനമെടുക്കാവാതെ മാറ്റിവച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിന്റെ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാര്‍ശ.

പക്ഷെ കാലാവധിനീട്ടി നല്‍കുന്നതിനോട് മുഖ്യമന്ത്രി താല്‍പര്യം കാണിച്ചില്ല. അദ്ദേഹം കഴിഞ്ഞമാസം വിരമിച്ചു. ഇനി പിസിസിഎഫായുള്ളത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദാണ്.

അദ്ദേഹം ഈ മാസം 30ന് വിരമിക്കും. ഗംഗാസിംഗിനെ മാറ്റിയാല്‍ അതേ റാങ്കില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥരില്ല. എപിസിസി റാങ്കിലുള്ളവര്‍ക്ക് സ്ഥാനകയറ്റം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും കഴിയണം.