ചിറവക്കിലെ ഓട്ടോ പാര്‍ക്കിംഗ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം.

തളിപ്പറമ്പ്: ചിറവക്കിലെ ഓട്ടോറിക്ഷ പാര്‍ക്കിംഗ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി.

പുതിയതായി സ്ഥാപിച്ച ബസ്റ്റോപ്പിനും സമീപത്തുള്ള കടകളിലേക്കും കയറുന്നതിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവിലുള്ള 15 ഓട്ടോറിക്ഷകളില്‍ 8 എണ്ണം നിലവിലെ സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നതിനും ബാക്കിവരുന്ന 7 എണ്ണം ലൂര്‍ദ്ദ് ഹോസ്പിറ്റലിന്റെ എതിര്‍വശം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനായി പുതിയ ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കുന്നതിനും ഇന്നലെ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ചിറവക്കില്‍ പുതിയതായി നടപ്പില്‍ വരുത്തിയ സിഗ്‌നല്‍ സംവിധാനം ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിന് ഗുണകരമാണെന്ന് യോഗം വിലയിരുത്തി.

തളിപ്പറമ്പില്‍ ഒരു ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.

തളിപ്പറമ്പില്‍ നിന്ന് മന്ന ഭാഗത്തേക്ക് പോകുന്ന കോമ്പസ് പോയിന്റിന് മുന്‍വശത്തുള്ള ബസ്റ്റോപ്പ് മാറ്റിയതായി ബോര്‍ഡ് വെക്കും.

സ്റ്റോപ്പ് ലൈനും സീബ്രാ ലൈനും വരയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പിഡബ്ല്യുഡി-എന്‍എച്ച് പ്രതിനിധികളോട് ആവശ്യപ്പെട്ടു.

യോഗത്തി ല്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, പിഡബ്ല്യുഡി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍മാരായ കെ.എം ലത്തീഫ്, പി.ഗോപിനാഥന്‍, നഗരസഭാ സെക്രട്ടറി കെ.പി.സുബൈര്‍,

ട്രാഫിക് എസ് ഐ എം.രഘുനാഥ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.വി.പത്മരാജന്‍, ഹൈവേ അതോറിറ്റി പ്രതിനിധി അബ്ദുള്ള,

പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ എ.എ. ഉണ്ണി, ആര്‍.ഡി.ഒ. ജെ.എസ് കെ.വി.അബ്ദുല്‍ റഷീദ, വ്യാപാരി പ്രതിനിധികള്‍, ബസ് ഓണേഴ്‌സ്- തൊഴിലാളി പ്രതിനിധികള്‍, ഓട്ടോറിക്ഷ യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.