പ്രസിഡന്റ്-അത് ബേബി തന്നെ–

നടുവില്‍: ബേബി ഓടംപള്ളില്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴിനെതിരെ 11 വോട്ടുകള്‍ക്കാണ് ബേബി വിജയിച്ചത്.

കോണ്‍ഗ്രസിലെ പി.പി.റെജിമോന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പുലിക്കുരുമ്പ വാര്‍ഡ് അംഗമായ റെജിമോന്‍ അസുഖം കാരണം ആശുപത്രിയിലായതാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് വിശദീകരണം.

കോണ്‍ഗ്രസിലെ എ വിഭാഗം ബേബിക്കെതിരെ പരസ്യമായി രംഗത്തുവന്നുവെങ്കിലും പഞ്ചായത്തംഗങ്ങളെല്ലാം ബോബിയോടൊപ്പം നില്‍ക്കുകയായിരുന്നു.

എ വിഭാഗം മൂന്ന് അംഗങ്ങള്‍ തങ്ങളുടെ കൂടെയുണ്ടെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും എല്ലാവരുടെയും വോട്ട് ബേബിക്ക് തന്നെ ലഭിച്ചു.

റിട്ടേണിംഗ് ഓഫീസര്‍ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ എം.മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സി.എച്ച്.സീനത്താണ് ബേബിയുടെ പേര് നിര്‍ദ്ദേശിച്ചത്.

അലക്‌സ് ചുനയംമാക്കല്‍ പിന്താങ്ങി. സി.പി.എം സ്ഥാനാര്‍ത്ഥിയായി സാജു ജോസഫാണ് ബേബിക്കെതിരെ മല്‍സരിച്ചത്.

കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി അലക്‌സ് ചുനയംമാക്കലിനെ സി.പി.എം പിന്തുണയോടെ തോല്‍പ്പിച്ചാണ് ബേബി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായശേഷം കേരളാ കോണ്‍ഗ്രസ് (എം) ല്‍ ചേരുമെന്നും സി.പി.എമ്മിലേക്ക് പോകുമെന്നെല്ലാം പ്രചാരമുണ്ടായെങ്കിലും ഒരു പാര്‍ട്ടിയിലും പോകാതെ ഒരു വര്‍ഷം പ്രസിഡന്റ് പദവിയില്‍ ഇരുന്നശേഷമാണ് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ മുന്‍കൈയെടുത്ത് ബേബിയെ തിരികെ പാര്‍ട്ടിയിലേക്ക് എത്തിച്ചത്.

കെ.സുധാകരന്റെ മലയോര മേഖലയിലെ ഏറ്റവുമടുത്ത അനുയായിയായ ബേബി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നത് കോണ്‍ഗ്രസിനെ ഏറെ ദുര്‍ബ്ബലമാക്കിയിരുന്നു.

ബേബിയുടെ തിരിച്ചുവരവോടെ ഇവിടെ പാര്‍ട്ടി കൂടുതല്‍ കരുത്ത് നേടിയിരിക്കയാണെന്ന് ഐ വിഭാഗം പറയുന്നു.