മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനം അനുവദിക്കില്ലെന്നും, നടക്കാന്‍പോകുന്നത് സി.പി.എം നിയമനമെന്നും സന്ദീപ് പാണപ്പുഴ.

പരിയാരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് നോക്കുകയാക്കിക്കൊണ്ട് നടത്താന്‍ പോകുന്ന ഈ നിയമനം അനുവദിക്കില്ലെന്നും, ഈ നിയമനം നടത്തുന്നതിലൂടെ സി.പിഎമ്മുകാരെ തിരുകി കയറ്റല്‍ മാത്രമാണ് നടക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടെറി സന്ദീപ് പാണപ്പുഴ.

പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ അനകൃതമായി നടക്കുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാവിലെ മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്ദീപ്.

ദിവസ വേതനത്തിനെന്ന് പറഞ്ഞുകൊണ്ട് ഒരുവര്‍ഷത്തേക്ക് അപേക്ഷ ക്ഷണിക്കുകയും ഒരു വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുമുള്ള ഗൂഡനീക്കമാണെന്നും സന്ദീപ് പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനുശേഷംഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയാകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്, അര്‍ഹതപ്പെട്ട നിരവധി യുവതി യുവാക്കള്‍ക്ക് ജോലി കിട്ടാത്ത സാഹചര്യത്തിലാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി നിയോജമണ്ഡലം പ്രസിഡന്റ് രാഹുല്‍ പൂങ്കാവ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജന.സെക്രട്ടറി അക്ഷയ് പറവൂര്‍, ജില്ലാ സെക്രട്ടറി സൗമ്യ സത്യന്‍, മിഥുന്‍ കുളപ്പുറം, അഭിമന്യു പറവൂര്‍, കെ.വി.സുരാഗ്, സരീഷ് പുത്തൂര്‍, ഷംജി മാട്ടൂല്‍, വി.പ്രദീപന്‍, ശ്രീരാഗ് വെങ്ങര ജയ്‌സണ്‍ പരിയാരം, സായ് കിരണ്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

പരിയാരം എസ്.എച്ച്.ഒ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞു.

തുടര്‍ന്ന് നടന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരുമായി സംസാരിക്കാന്‍ അനുവദിച്ചു, ചര്‍ച്ച തുടരുകയാണ്.

നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആക്കാത്തപക്ഷം സമരം ശക്തിപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.