നിര്‍ത്തിയിട്ട ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു-

 

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്വകാര്യബസിന് നേരെ ആക്രമം, മുന്‍വശത്തെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ് ദേശീയപാതയോരത്ത് ഏഴാംമൈലില്‍ പാര്‍ക്ക് ചെയ്ത കെ.എല്‍ 60 ബി 1609 തപസ്യ എന്ന സ്വകാര്യ ബസിന് നേകെയാണ് അക്രമം നടന്നത്.

ഇന്ന് രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ബസാണിത്.

ജീവനക്കാര്‍ രാവിലെ ബസെടുക്കാന്‍ ചെന്നപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തതായി കണ്ടത്.

തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ബസുടമ അപ്പു ജയേഷിന്റെ പരാതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്വകാര്യ ബസുകള്‍ക്ക് നേരെ നടന്നുവരുന്ന ആക്രമത്തില്‍ കേരളാ മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) തളിപ്പറമ്പ് ഡിവിഷന്‍ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഡിവിഷന്‍ സെക്രട്ടറി കെ.വി.രാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പതിനായിരം രൂപയോളം ഗ്ലാസുകളുടെ നഷ്ടവും ഇന്നത്തെ ട്രിപ്പ് മുടങ്ങിയതിനുള്ള നഷ്ടവും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.