ഓപ്പറേഷന്‍(Cy- hunt)പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കണ്ണൂര്‍:ഓപ്പറേഷന്‍(Cy- hunt)പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇപ്പോള്‍ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടന്‍ അബ്ദുല്‍ ലാഹിര്‍(30),

ആലക്കാട്ടെ വവാഴവളപ്പില്‍ വീട്ടില്‍ വി.വി.നവാസ്(34), അമ്മാനപ്പാറയിലെ ബൈത്തുല്‍ റംസാനില്‍ ടി.കെ.ഖദീജത്തുല്‍ ഫാത്തിമ(22) എന്നിവരുടെ പേരിലാണ് കേസെടുത്തത്.

സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തികല്‍ കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍
കണ്ണൂര്‍ റൂറല്‍ ജില്ലാ സൈബര്‍ വിഭാഗത്തില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഇന്നലെ 7.45 ന് പരിയാരം ഇന്ഡസ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ദ്ധയായ സി.പി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ ഭാസ്‌ക്കരന്‍, ഡ്രൈവര്‍ സി.പി.ഒ രതീഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അമ്മാനപ്പാറയിലെ ഖദീജത്തുല്‍ ഫാത്തിമയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.

ഭര്‍ത്താവ് ആലക്കാട്ടെ നവാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുത്ത് ഇടപാടുകള്‍ നടത്തിവരുന്നതെന്ന് ഇവര്‍ സമ്മതിച്ചു.

2024 സപ്തംബറില്‍ ചെക്ക് ബുക്കില്‍ ഒപ്പിടാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം ഒപ്പിട്ടുനല്‍കിയെന്നും ഹൈറിച്ച് മണിചെയിനുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും, ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യം കാരണം ബന്ധം വേര്‍പെടുത്തി സ്വന്തം വീട്ടില്‍താമസിച്ചുവരികയാണെന്നും ഖദീജത്തുല്‍ ഫാത്തിമ പോലീസിനോട് പറഞ്ഞു.

ആലക്കാട്ടെ നവാസിന്റെ വീട്ടിലും പോലീസ് അന്വേഷണം നടത്തി.

ഒരാഴ്ച്ച മുമ്പ് വിദേശത്തേക്ക്‌പോയി എന്ന വിവരമാണ് അവിടെ നിന്നും പോലീസിന് ലഭിച്ചത്.

8.45 നാണ് എസ്.ഐ സി.സനീതിന്റെ നേതൃത്വത്തില്‍ ആലക്കാട്ടെ അബ്ദുല്‍ ലാഹിറിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്.

സൈബര്‍ എക്‌സ്‌പെര്‍ട്ട് വിജി, ജൂനിയര്‍ എസ്.ഐ കൃഷ്ണപ്രിയ ഉണ്ണി, എ.എസ്.ഐ പി.വി.സുനേഷ്, ഡ്രൈവര്‍ സി.പി.ഒ ഷാജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

ലാഹിറിനെ പോലീസ് വീട്ടില്‍ വെച്ച് ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനമാകെ-263 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി പണം തട്ടിയവരും അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി കമ്മീഷന്‍ കൈപ്പറ്റിയവരും അറസ്റ്റിലായവരില്‍പെടും.

ഓപ്പറേഷന്റെ ഭാഗമായി 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 125 പേര്‍ക്ക് നോട്ടീസ് നല്‍കി നല്‍കിയതായും എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു.

തട്ടിപ്പിന്റെ കണ്ണികള്‍ വിദേശത്തുമുണ്ട്.

അസ്വാഭാവിക ഇടപാടുകള്‍ നടന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ചതായും, കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും വ്യാപകമായി റെയ്ഡ് നടന്നതായും എ.ഡി.ജി.പി വ്യക്തമാക്കി.

കേരള പോലീസിന്റെ എല്ലാ വിഭാഗവും ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ പങ്കെടുത്തതായും എസ്.ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.