വിശപ്പ് രഹിത കേരളം: കണ്ണൂരിലും പിലാത്തറയിലും സുഭിക്ഷ ഹോട്ടല്‍ തുറക്കും

കണ്ണൂര്‍: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത കേരളം ‘സുഭിക്ഷ ഹോട്ടലുകള്‍’ ആരംഭിക്കുന്നതിന്റെ ഭാഗമായി കണ്ണൂരിലും പിലാത്തറയിലും സുഭിക്ഷ ഹോട്ടലുകള്‍ക്ക് സ്ഥലം കണ്ടെത്തിയതായി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.

കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ സുഭിക്ഷ ഹോട്ടലിനായി 1500 ചതുരശ്ര അടി സ്ഥലം നല്‍കും.

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ പിലാത്തറയില്‍ ചെത്ത് തൊഴിലാളി സഹകരണ സംഘം സുഭിക്ഷ ഹോട്ടലിന് വാടകയില്ലാതെ സ്ഥലം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റ് മണ്ഡലങ്ങളില്‍ ഹോട്ടലിന് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

ഇതിന് പഞ്ചായത്തുകള്‍ക്ക് സഹായം നല്‍കണമെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി.

ഗ്രാമപഞ്ചായത്തുകള്‍ സംയുക്ത കുടിവെള്ള പദ്ധതിക്കായി വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തണമെന്ന് യോഗം നിര്‍ദേശിച്ചു.

വിവിധ പട്ടികവര്‍ഗ കോളനികളിലെ കുടിവെള്ള ആവശ്യം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജല അതോറിറ്റിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കണം.

കണ്ണൂര്‍ കോര്‍പറേഷനില്‍ വാതക ശ്മശാനം നിര്‍മ്മിക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറി സമര്‍പ്പിച്ച രണ്ട് കോടി രൂപയുടെ ഡിപിആറിന് ഭരണാനുമതി നല്‍കിയതായി എഡിസി ജനറല്‍ അറിയിച്ചു.

ആറളം ഫാമിലെ ആനമതില്‍ എട്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയതായി ഐടിഡിപി ഓഫീസര്‍ അറിയിച്ചു.

പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് അംബേദ്കര്‍ കോളനിയില്‍ ഒരു കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തി ഏതാണ്ട് പൂര്‍ത്തീകരിച്ചതായും ബാക്കി തുക ഉപയോഗിച്ച് എംഎല്‍എ ആവശ്യപ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കാമെന്നും ഐടിഡിപി ഓഫീസര്‍ പറഞ്ഞു.

ഇരിട്ടി താലൂക്ക് സിവില്‍ സപ്ലൈസ് കെട്ടിട നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം അനുവദിക്കുന്നതിന് നിര്‍ദിഷ്ട മാതൃകയില്‍ സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

എയ്യന്‍കല്ല് എസ്ടി കോളനിയില്‍ ഹാബിറ്റാറ്റ് ചെയ്യുന്ന വികസന പ്രവൃത്തികള്‍ പുതിയ എസ്റ്റിമേറ്റ് പ്രകാരം വരുന്ന തിങ്കളാഴ്ച പ്രവൃത്തി തുടങ്ങും.

രണ്ട് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് ഐടിഡിപി ഓഫീസര്‍ അറിയിച്ചു.

പിലാത്തറപാപ്പനിശ്ശേരി റോഡിലെ സോളാര്‍ ലൈറ്റ് അറ്റകുറ്റപണിക്കായി കെഎസ്ടിപിക്ക് ഡിപിആര്‍ സമര്‍പ്പിച്ചതായി അനര്‍ട്ട് അറിയിച്ചു.

പിലാത്തറ ഇന്‍ഡോര്‍ സ്‌റ്റേഡിയം ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനവാരം തുറന്നുകൊടുക്കും.

പുതിയങ്ങാടി ഫിഷ് ലാന്റിംഗ് സെന്ററിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കും.

വല നെയ്യുന്നതിന് ഷെഡിന് പ്രൊപ്പോസല്‍ തയ്യാറാക്കി അയക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ജലജീവന്‍ മിഷന്‍ ഗാര്‍ഹിക കണക്ഷന്റെ ട്രയല്‍ റണ്‍ മാര്‍ച്ച് 31ഓടെ പൂര്‍ത്തിയാക്കി മുഴുവന്‍ വീടുകളിലും ജലവിതരണം നടത്തുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കിഫ്ബി പ്രവൃത്തിയായ കാവിന്‍മുനമ്പ് പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി ആവശ്യമായ ഡിസൈന്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമര്‍പ്പിക്കുമെന്ന് കെ ആര്‍ എഫ് ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്തു.

ഡോ വി ശിവദാസന്‍ എം പി, എം എല്‍ എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, അഡ്വ. സണ്ണി ജോസഫ്, കെ.പി.മോഹനന്‍, സജീവ് ജോസഫ്, എം പിമാരുടെയും എംഎല്‍എമാരുടെയും പ്രതിനിധികള്‍,

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.