കണ്ണൂരില്‍ ഡ്രോണ്‍, കോര്‍സ്, റോബോട്ടിക് ഇ.ടി.എസ്; വരുന്നു ഡിജിറ്റല്‍ ഭൂസര്‍വ്വേ

കണ്ണൂര്‍: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വ്വേ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 133 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങി.

ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വ്വേ വകുപ്പുകളുടെ സേവനം ഒറ്റ പോര്‍ട്ടല്‍ വഴി നേരിട്ട് സുതാര്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

നിലവില്‍ റവന്യു വകുപ്പിന്റെ റെലിസ് \, രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍ (PEARL), സര്‍വേ വകുപ്പിന്റെ ഇമാപ്‌സ് (E-MAPS) എന്നീ സോഫ്‌റ്റ്വെയറുകളിലൂടെയാണ് ഈ സേവനങ്ങള്‍ ലഭിക്കുന്നത്.

കേന്ദ്രാവിഷ്‌കൃത സ്വമിത്വ (SVAMITVA) പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ മുഴുവന്‍ വില്ലേജുകളും സര്‍വ്വേ ചെയ്യുന്നതിന് സര്‍വ്വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സര്‍വ്വേ ഡയറക്ടറും ധാരണാപത്രം ഒപ്പു വെച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോണ്‍ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങള്‍ കോര്‍സ് ആര്‍.ടി.കെ , റോബോട്ടിക്‌സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ചുമാണ് സര്‍വ്വേ നടത്തുക.

ഡിജിറ്റല്‍ സര്‍വേയുടെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ തെരെഞ്ഞെടുത്ത 14 വില്ലേജുകളില്‍ ഉള്‍പ്പെട്ട കണ്ണൂര്‍1, കണ്ണൂര്‍2, കോട്ടയം, തലശ്ശേരി എന്നീ ജനനിബിഡമായ വില്ലേജുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സര്‍വ്വേ ചെയ്യും. നിശ്ചിത സമയത്തിനകം സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ ഭൂവുടമകളുടെ അറിവും സമ്മതവും പൂര്‍ണമായ സഹകരണവും ആവശ്യമുണ്ട്..

ആദ്യഘട്ടത്തില്‍ ഡ്രോണ്‍ സര്‍വ്വേ കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍1 വില്ലേജില്‍ ജനുവരി 27, 28 തീയ്യതികളിലും കണ്ണൂര്‍2 വില്ലേജില്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെയും നടത്തും.

രണ്ടാം ഘട്ടത്തില്‍ തലശ്ശേരി താലൂക്കിലെ കോട്ടയം വില്ലേജില്‍ ഫെബ്രുവരി 11 മുതല്‍ 14 വരെയും തലശ്ശേരി വില്ലേജില്‍ മാര്‍ച്ച് 21 മുതല്‍ 22 വരെയും ഡ്രോണ്‍ സര്‍വ്വേ നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂര്‍1 വില്ലേജില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്.

20 ശതമാനം പ്രദേശത്ത് ഡ്രോണ്‍ സര്‍വ്വേ

ഡിജിറ്റല്‍ സര്‍വ്വേക്കായി സംസ്ഥാനത്താകെ 28 കോര്‍സ് (കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റെഫറന്‍സ് സ്‌റ്റേഷന്‍) സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നാല് കോര്‍സ് സ്‌റ്റേഷനുകളാണ് സ്ഥാപിക്കുക. കോര്‍സ് സ്‌റ്റേഷനുകളില്‍ നിന്നും തുടര്‍ച്ചയായി ലഭിക്കുന്ന സിഗ്‌നലുകളുടെ സഹായത്താല്‍ ആര്‍.ടി.കെ (റിയല്‍ടൈം കിനിമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഓണ്‍ലൈന്‍ രീതിയില്‍ സര്‍വ്വേ ചെയ്യുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ഇമേജുകള്‍ ഉപയോഗിച്ച് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുവാന്‍ കഴിയുന്ന 20 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചും സര്‍വ്വേ നടത്തും. പ്രസ്തുത രീതികള്‍ ഫലവത്താകാത്ത സ്ഥലങ്ങളില്‍ അത്യാധുനിക സര്‍വ്വേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീന്‍ ഉപയോഗിച്ചും മുഴുവന്‍ ഭൂപ്രദേശങ്ങളും ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കും.

ഡിജിറ്റല്‍ ഭൂസര്‍വ്വേ കൊണ്ടുള്ള നേട്ടങ്ങള്‍

* ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), പേള്‍ (പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് രജിസ്‌ട്രേഷന്‍ ലോസ്), ഇമാപ്‌സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വ്വേ എന്നീ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്നു.
* ഭൂമി സംബന്ധിച്ച് വിവരങ്ങളുടെ അപ്‌ഡേഷന്‍ എളുപ്പത്തില്‍ സാധ്യമാകുന്നു.
* അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കുന്നു. ഒരു ആവശ്യത്തിനായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.
* അപേക്ഷകള്‍ ഓണ്‍ലൈനായി കൊടുക്കുവാനും ഓണ്‍ലൈനായി പരിഹരിക്കപ്പെടാനും സാധിക്കുന്നു
* വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു.
* സര്‍ക്കാര്‍ ഉപഭോക്തൃ വിശ്വാസ്യത കൂടുതല്‍ ദൃഢപ്പെടുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിക്കുന്നു
* ഡോക്യുമെന്റേഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ നടക്കുന്നു.

ജനങ്ങളുടെ സഹകരണം അനിവാര്യം

ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന്, ഓരോ ഭൂവുടമസ്ഥരും അവരവരുടെ ഭൂമിയുടെ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. ആകാശ കാഴ്ച ലഭ്യമാക്കുന്നതരത്തില്‍ അവരവരുടെ ഭൂമിയുടെ അതിര്‍ത്തികളില്‍ വ്യക്തമായ അടയാളങ്ങള്‍ രേഖപ്പെടുത്തി ഡ്രോണ്‍ സര്‍വ്വേയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കിത്തരണം.
കണ്ണൂര്‍ താലൂക്കിലെ ഡ്രോണ്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് വില്ലേജുകളിലെ ജനപ്രതിനിധികളുടെ യോഗം ജനുവരി 13-ന് ഉച്ചക്ക് ശേഷം മൂന്നിന് കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്യും.