ഗിയാസുദ്ദീന്‍ ഷേക്കിന്റെ ഏഴരപവന്‍കൂടി പോയി-ബംഗാളി വീണ്ടും സ്വര്‍ണവുമായി മുങ്ങി.

കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 60 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി.

പശ്ചിമബംഗാള്‍ പശ്ചിം മേദിനിപൂര്‍ തോച്ചന്‍പൂര്‍ സ്വദേശി ഗണേഷ്ജന(24)ആണ് സ്വര്‍ണവുമായി കടന്നുകളഞ്ഞത്.

പള്ളിക്കുന്ന് ചാലാട് മുള്ളന്‍കണ്ടിപാലത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.ജി.ഗോര്‍ഡ് വര്‍ക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ പശ്ചിംബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ഗിയാസുദ്ദീന്‍ ഷേക്കിന്റെ(22)സ്വര്‍ണവുമായിട്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ഒക്ടോബര്‍ 21 ന് ഷേക്കേിനോട് ആഭരണം നിര്‍മ്മിച്ച് നല്‍കാം എന്നുപറഞ്ഞ് 93 ഗ്രാം സ്വര്‍ണ്ണമാണ് കൈപ്പറ്റിയത്.

ഇതില്‍ 60 ഗ്രാമുമായി മുങ്ങുകയായിരുന്നു.

ഒക്ടോബര്‍ 19 ന് ബംഗാളിലെ ബുര്‍ദ്ദ്വാന്‍ പൂര്‍ബ ബന്ധമാന്‍ വില്ലുസ്മാന്‍പൂര്‍ പോലീസ് പരിധിയില്‍ താമസക്കാരനായ ജാക്കില്‍ അലി ഡഫേദാര്‍ 160 ഗ്രാം സ്വര്‍ണ്ണവുമായി കടന്നുകളഞ്ഞതിന് പിന്നാലെയാണ് പുതിയ സംഭവം. കണ്ണൂര്‍ ടൗണ്‍പോലീസ് അന്വേഷണമാരംഭിച്ചു.