പി.കെ.സുബൈര്‍ വീണ്ടും-വെറും വരവല്ല-തകര്‍ത്തുവരവ്
തളിപ്പറമ്പ്: പി കെ സുബൈര്‍ വീണ്ടും തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍.
ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വഖഫ്‌ബോര്‍ഡ് അഭിഭാഷകന്‍ വെള്ളംകുടിച്ചു.
തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടും തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരത്തെ ഉണ്ടായിരുന്ന മാനേജര്‍
പി.കെ.സുബൈറിനെ നീക്കി എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് മാനേജര്‍ പദവി നല്‍കിക്കൊണ്ടുമുള്ള കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം മരവിപ്പിച്ചുകൊണ്ടും ഹൈക്കോടതിയുടെ ഉത്തരവിട്ടു.
മാനേജറായിരുന്ന പി.കെ. സുബൈര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍മേലാണ് ഹൈക്കോടതിയുടെ വിധി.
അഡ്വ.എം.വി.ഷംസുദ്ദീനെ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ഓഫീസറായും മാനേജ്‌മെന്റ് ആന്‍ഡ് കറസ്‌പോണ്ടന്റ് ആയും ഇക്കഴിഞ്ഞ 29 നാണ് കേരള വഖഫ് ബോര്‍ഡ് നിയമിച്ചത്. കാലാവധി കഴിഞ്ഞിട്ടും കെയര്‍ ടേക്കറായി
തുടരുന്നുവെന്ന ഏക കാരണത്താല്‍ തനിക്ക് പറയാനുള്ളത് പോലും കേള്‍ക്കാതെ എടുത്ത നടപടി അന്യായവും നിയമവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്ന സുബൈറിന്റെ വാദത്തെ അതേപടി അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
2022 ജൂണ്‍ 22 നാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി ട്രസ്റ്റ് കമ്മിറ്റിക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വകുപ്പ് ബോര്‍ഡ് മുമ്പാകെ പരാതി നല്‍കുന്നത്.
23 തന്നെ പരാതി പരിഗണിച്ച് കക്ഷികള്‍ക്ക് നോട്ടീസ് ആക്കുകയായിരുന്നു. 25 ന് സ്‌പെഷ്യല്‍ മെസഞ്ചര്‍ വഴി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് നല്‍കുകയും ചെയ്തു.
29 ന് നടന്ന വഖഫ് ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ വെച്ച് തന്നെ ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും ചെയ്തു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരമുണ്ടാകണമെന്ന സുബൈറിന്റെ ആവശ്യം തള്ളി കൊണ്ടായിരുന്നു അന്ന് ബോര്‍ഡ് തീരുമാനമെടുത്തത്.
ഇത് ഒരു ഇന്ത്യന്‍ പൗരന് ഭരണഘടന നല്‍കുന്ന നീതി നിഷേധിക്കലാണ് എന്നതായിരുന്നു സുബൈറിന്റെ വാദം. ഒരാഴ്ച കൊണ്ട് തീര്‍പ്പാക്കാന്‍ മാത്രം എന്ത് അടിയന്തിര പ്രാധാന്യമാണ് പരാതിക്കുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.
ട്രസ്റ്റ് ഭരണസമിതിയിലെ 18 പേരും കാലാവധി കഴിഞ്ഞിട്ട് തുടരുമ്പോള്‍ എന്തുകൊണ്ടാണ് ഒരാളെ മാത്രം നീക്കിയതെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു.
നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ തന്നെ വഖഫ് ബോര്‍ഡ് 2018 ല്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ 18 അംഗ പ്രവര്‍ത്തകസമിതിയെ തിരഞ്ഞെടുത്തിരുന്നുവെന്നും എന്നാല്‍, ആ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു ഒരു വോട്ടര്‍ നിയമ വ്യവഹാരങ്ങളിലേക്ക് കടന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പ്
അനന്തമായി നീണ്ടു പോകുന്നതെന്നും അതിന് നിലവിലുള്ള ഭരണസമിതി ഉത്തരവാദിയല്ലെന്നും ട്രസ്റ്റ് ബൈലോ പ്രകാരം അടുത്ത ഭരണസമിതി നിലവില്‍ വരുന്നതുവരെ നിലവിലുള്ള ഭരണസമിതിക്ക്
അതേപടി തുടരാം എന്നുമുള്ള സുബൈറിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജഡ്ജിമാരായ S V ഭാട്ടിയും ബസന്ത് ബാലാജിയുമാണ് കേസ് പരിഗണിച്ചത്.
