അനുവദിച്ച പണം തീര്‍ന്നു-ഹൈടെക് ജില്ലാ ജയിലിന്റെ പണി പാതിവഴിയില്‍ നിന്നു.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: അനുവദിച്ച പണം തീര്‍ന്നു, ഹൈടെക് ജില്ലാ ജയിലിന്റെ നിര്‍മ്മാണം മുടങ്ങി.

പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജില്‍ കാഞ്ഞിരങ്ങാട്ട് നിര്‍മ്മിക്കുന്ന ജയിലിനായി ഇതേവരെ 11.03 കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി ചെലവഴിച്ചത്.

ചുറ്റുമതിലും കെട്ടിടങ്ങളുടെ ഒന്നാംനിലകളും മാത്രമാണ് ഇതേവരെ പൂര്‍ത്തീകരിച്ചത്.

2020 ഫെബ്രുവരി 20 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലിന് തറക്കല്ലിട്ടത്.

8.48 ഏക്കര്‍ സ്ഥലത്ത് 18.5 കോടി രൂപ ചെലവിലാണ് മികച്ച സൗകര്യങ്ങളോടുകൂടിയ ജില്ലാ ജയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.

രണ്ട് നിലകളില്‍ അഞ്ചു ബ്ലോക്കുകളായി നിര്‍മിക്കുന്ന ജയിലില്‍ 500 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ടാവും.

ഡിജിറ്റല്‍ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജയില്‍.

ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 7.75 കോടി രൂപയും രണ്ടാം ഘട്ടത്തിന് 3.28 കോടിയും അനുവദിച്ചത് ഇതിനകം ചെലവഴിച്ചുകഴിഞ്ഞു.

മതിലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ എസ്റ്റിമേറ്റ് പുതുക്കിയാല്‍ മാത്രമേ അടുത്ത നിര്‍മ്മാണം ആരംഭിക്കാനാവൂ എന്ന കരാറുകാരന്റെ നിര്‍ദ്ദേശമനുസരിച്ച് എസ്റ്റിമേറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കിയതായി പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സവിത പറഞ്ഞു.

18.5 കോടി ഉദ്ദേശിച്ച ജയിലിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ഇനിയും 15 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. 2023 ല്‍ പണി പൂര്‍ത്തീകരിക്കാനുദ്ദേശിച്ച ജയിലിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ഇനിയും 2 വര്‍ഷം കൂടി വേണ്ടിവരുമെന്ന് പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം പറയുന്നത്.

പണി നിര്‍ത്തിവെച്ചതോടെ പ്രദേശം കാടുമൂടിക്കിടക്കുകയാണ്.

പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം, ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, പയ്യാവൂര്‍ പോലിസ് സ്റ്റേഷനുകളില്‍ നിന്നുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ പാര്‍പ്പിക്കാനാണ് പരിയാരം പഞ്ചായത്തില്‍ ജില്ലാ ജയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചത്.