ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയത് റെക്കോര്‍ഡുകള്‍ തീര്‍ത്ത്.

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയത് റെക്കോര്‍ഡുകള്‍ തീര്‍ത്ത്. ടി20 ലോകകപ്പ് കിരീടം 3 തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി. 2007, 2024, 2026 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ ടി20 ലോക കിരീട നേട്ടങ്ങള്‍.

ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പം ഇതുവരെ രണ്ട് കിരീടങ്ങളുമായി ഇന്ത്യ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇംഗ്ലണ്ട് 2010ലും 2022ലുമാണ് കിരീടം ഉയര്‍ത്തിയത്. വിന്‍ഡീസ് 2012ലും 2016ലും ലോക ചാംപ്യന്‍മാരായി.

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമും ഇനി ഇന്ത്യ തന്നെ. ഇതിനൊപ്പം മറ്റൊരു നേട്ടവും ഇന്ത്യ സ്വന്തമാക്കി. സ്വന്തം നാട്ടില്‍ തന്നെ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

ടി20 ലോകകപ്പ് ഫൈനലില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലെഴുതി ചേര്‍ത്തു. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് അടിച്ചു കൂട്ടിയത്. സ്വന്തം റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. 2024ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ നേടിയ 176 റണ്‍സായിരുന്നു ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍.

ഇന്ത്യക്കൊപ്പം സൂര്യകുമാര്‍ യാദവും എലീറ്റ് നായകന്‍മാരുടെ പട്ടികയിലേക്ക് കയറി. ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയിലാണ് സൂര്യ എത്തിയത്. കപില്‍ ദേവ്, എംഎസ് ധോനി, രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് സീനിയര്‍ തലത്തില്‍ ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.