പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം തുടങ്ങി-

പരിയാരം: ഗവ.ആയൂര്‍വേദ കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയില്‍ ഒ.പി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും പേ വാര്‍ഡ് സമുചയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും എം.വിജിന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

മുന്‍ എംഎല്‍എ ടി.വി. രാജേഷ് വിശിഷ്ടാതിഥിയായിരുന്നു.
പതിനാലര കോടിയോളം രൂപ ചെലവില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച പരിയാരം ഗവ. ആയുര്‍വേദ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവര്‍ത്തനത്തിനു തുടക്കമായി.

ഈ സ്ഥാപനം ഉത്തരമലബാറിന്റെ ആരോഗ്യമേഖലയില്‍ ഒരു തിലകക്കുറിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യരക്ഷ, ഗര്‍ഭിണീ പരിചരണം, പ്രസവാനന്തര ശുശ്രൂഷകള്‍, ശിശു പരി ചരണം തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ തനത് മരുന്നുകളും ചികിത്സകളും കൈമുതലായുള്ള ആയുര്‍വേദത്തോടൊപ്പം ആധുനിക സൗകര്യങ്ങളും ഇഴചേര്‍ത്തുകൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കപ്പെട്ടിരിക്കുന്നത്.

രജത ജൂബിലിയാഘോഷിച്ച പരിയാരം ആയുര്‍വേ കോളേജിന്റെ വികസനത്തിന്‍ ഒരു നാഴികക്കല്ലായിരിക്കും ഈ ആശുപത്രി. നാല് നിലകളിലായി സജ്ജീകരിക്കപ്പെട്ട ആശുപത്രിയില്‍ സ്ത്രീരോഗശിശുരോഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഒ. പികള്‍, ജനറല്‍ വാര്‍ഡ്, പേ വാര്‍ഡ്, ലേബര്‍ റൂം, പ്രസവാനന്തര ചികിത്സാ മുറികള്‍, ഫിസിയോ തെറാപ്പി പഞ്ചകര്‍മ്മ മുറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇരുപത്തിരണ്ട് സ്ഥിരം തസ്തികകളും പതിനഞ്ച് താല്കാലിക തസ്തികകളും സര്‍ക്കാര്‍ മുമ്പുതന്നെ അനുവദിച്ചിരുന്നു.

സ്ത്രീകളുടെ ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍, ആര്‍ത്തവ ക്രമക്കേടുകള്‍, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കുട്ടികളുടെ വളര്‍ച്ചാ വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍, ശ്വസന രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, ഓട്ടിസം, സെറബ്രല്‍ പാള്‍സി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും അലോപ്പതി ആയുര്‍വേദ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ഇവിടെ ചികിത്സ നല്‍കപ്പെടും.

ആയുര്‍വേദ ഡോക്ടര്‍മാര്‍ കൂടാതെ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, അനസ്‌തെറ്റിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ഇവിടെ ലഭ്യമായിരിക്കും.

അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ് , കോള്‍പ്പോസ്‌കോപ്പി തുടങ്ങിയ ആധുനിക പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആയുര്‍വേദ വൈദ്യ വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിനും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള മികച്ച അവസരമാണ് ഇതുവഴി തുറക്കപ്പെടുക.

പേ വാര്‍ഡ് സമുചയത്തിന് 1.9 കോടി കോടി രൂപയാണ് അനുവദിച്ചത്.15 റൂമുകളും 21 കിടക്കയുമാണ് ഇവിടെ ഉണ്ടാവുക.

ചടങ്ങില്‍ സൂപ്രണ്ട് ഡോ.എസ്.ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ സി സിന്ധു അധ്യക്ഷത വഹിച്ചു.

പി.പി.ദാമോദരന്‍, ഒ.വി. നാരായണന്‍, കെ.പത്മനാഭന്‍, ടി രാജന്‍, കെ.വി ബാബു, കോമളവല്ലി, ഡോ. ഇന്ദുകല തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.റോഷ്‌നി നന്ദി പറഞ്ഞു