പത്ത്ദിവസം കൂടി കാത്തിരുന്നാലെന്താണെന്ന് ഹൈക്കോടതി.

കൊച്ചി: മുന്‍മന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ട കിഫ്ബി മസാലബോണ്ട് കേസിലെ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ജഡ്ജി ടി ആര്‍ രവിയുടെ ഉത്തരവ്. ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

തെരഞ്ഞെടുപ്പിന്റെ പേരില്‍ മറ്റൊരിടത്തും അന്വേഷണം മാറ്റിവയ്ക്കുന്നില്ലെന്നും തോമസ് ഐസക് സ്ഥാനാര്‍ഥിയായതിനാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് പറയാന്‍ കഴിയില്ലെന്നും ഇഡി വാദിച്ചു. നിയമനടത്തിപ്പില്‍ രാഷ്ട്രീയം ഇടപെടുത്തരുത്. നിയമം നിയമത്തിന്റെ വഴിക്കു പോകമെന്നും ഇഡി വാദിച്ചു.

എന്നാല്‍ 10 ദിവസം കൂടി കഴിഞ്ഞാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് അവസാനിക്കും. എന്തുകൊണ്ടാണ് ഇഡിക്ക് അതുവരെ കാത്തിരിക്കാന്‍ സാധിക്കാത്തതെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എം എ അബ്ദുള്‍ ഹക്കീം എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ വിവരങ്ങള്‍ മുഴുവനും കോടതിയില്‍ സമര്‍പ്പിച്ചു. അതില്ഡ ചില കാര്യങ്ങളില്‍ വിശദീകരണം വേണ്ടതുണ്ടെന്ന് കോടതി ആവശ്യപ്പെട്ടു. എന്നിട്ടും സ്ഥാനാര്‍ഥിയായതിനാല്‍ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നാണ് കോടതി പറയുന്നതെന്ന് ഇഡി പറഞ്ഞു.

എന്നാല്‍ ഇഡിയുടെ ഉദ്ദേശ്യം എന്താണെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്നും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയാണ് എന്ന നല്ല ബോധ്യമുണ്ടെന്നും ഐസക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസ് ഈ മാസമൊടുവില്‍ വേനലവധിക്കു ശേഷം പരിഗണിക്കാമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു