കോമത്ത് മുരളീധരനെ സി.പി.എമ്മും പോലീസും വേട്ടയാടുന്നതായി ആരോപിച്ച് പോലീസ് സ്റ്റേഷന്‍മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: പോലീസ് ദ്രോഹിക്കുന്നതായി ആരോപിച്ച് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ രക്ഷാധികാരിയായ മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

ഇന്ന് രാവിലെ പത്തരയോടെ നടന്ന മാര്‍ച്ചില്‍ സി.പി.എം ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പങ്കെടുത്തു.

സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരനെ ഡിസംബര്‍ 31 ന് പട്ടാപ്പകല്‍ വീടിന് സമീപം പരുങ്ങിനിന്നു എന്നാരോപിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും പിറ്റെന്ന് പുലര്‍ച്ചെ പോലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് വീണ്ടും കേസെടുക്കുകയും ചെയ്തത് വിവാദമായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് സി.പി.ഐ ജില്ലാ സെക്രട്ടേറിയേറ്റംഗം എം.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗവും റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരിയുമായ കോമത്ത് മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

ബി.ജെ.പി. ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്കുനി, കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ എം.എന്‍.പൂമംഗലം, മുസ്ലിം യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.അഷറഫ്, എം.വിജേഷ് എന്നിവര്‍ പ്രസംഗിച്ചു.

പോലീസ് സ്‌റ്റേഷന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു.