പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം 692 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്.

ന്യായവിരോധമായി സംഘം ചേരല്‍, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്.

സംഘര്‍ഷത്തില്‍ ഷാഫി പറമ്പലിന്റെ മൂക്കിനു പരിക്കേറ്റിരുന്നു.

മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

പിന്നാലെയാണ് കേസ് വിവരങ്ങള്‍ പുറത്തു വന്നത്.

പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു.

ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും.

കെ.സി.വേണുഗാപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം തുടര്‍ന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്.

വിവിധ ജില്ലകളില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പലയിടങ്ങളിലും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകര്‍ ഏറെ നേരത്തിനു ശേഷമാണ് പിന്തിരിഞ്ഞത്.

തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ഉടലെടുത്തു.

പിന്നാലെ ലാത്തിച്ചാര്‍ജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടര്‍ന്നു.

മിക്കയിടത്തും പോലീസ് സ്റ്റേഷന്‍ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.

ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ആരോപിച്ചു.

പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം.കെ.രാഘവന്‍ എംപിയും ആരോപിച്ചു.

അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പോലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറഞ്ഞു.