കെ.സുധാകരന് ഇന്ന് നിര്‍ണായക ദിനം-

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കി. 

ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.

എന്നാല്‍ സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണ കോടതി തള്ളി. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീഗഢില്‍ നിന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങവെ ട്രെയിനില്‍ വച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

ജയരാജനെ കൊല്ലാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താന്‍ എല്‍പ്പിച്ചത് സുധാകരനാണെന്നും കുറ്റപത്രത്തിലുണ്ട്.