മനുഷ്യ സാഹോദര്യത്തിന്റെ മാതൃകയായി ളാവില്‍ ക്ഷേത്രവും തേര്‍ളായി ദ്വീപും-

 

ചെങ്ങളായി: മനുഷ്യനാണ് വലുതെന്ന സന്ദേശവുമായി ഇരു മതവിഭാഗങ്ങളും ളാവില്‍ ശിവക്ഷേത്രത്തിന്റെ നവീകരണത്തിനായി കൈകോര്‍ക്കുന്നു.

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ തേര്‍ളായി ദ്വീപിലെ ഈ ശിവക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെങ്കിലും ഏറെ ശോചനീയാവസ്ഥയിലാണ്.

തേര്‍ളായി ദ്വീപിലെ ഉയര്‍ന്ന പ്രദേശമായ മോലോത്തും കുന്നിലുള്ള ഈ ക്ഷേത്രത്തിന്റെ പാരമ്പര്യ ഊരാളന്‍ കുറുമാത്തൂര്‍ ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്.

ഈ ദ്വീപിലെ ജനങ്ങളില്‍ 99% ല്‍ അധികം പേരും മുസ്ലീം മതവിശ്വാസികളാണ്. ഹിന്ദുമത വിശ്വാസികളുടെ 4 കുടുംബങ്ങള്‍ മാത്രമെ ഈ ദ്വീപിലുള്ളൂ.

മാസങ്ങള്‍ക്ക് മുമ്പ് ഈ ക്ഷേത്രത്തിലേക്ക് ഗതാഗത സൗകര്യമൊരുക്കുവാന്‍ മുസ്ലീംലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണം നടത്തിയിരുന്നു.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തിയിലും മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ട പ്രദേശവാസികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. അങ്ങനെ ഈ ക്ഷേത്രവും തേര്‍ളായി ദ്വീപും മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും മതേതരത്വത്തിനും മഹനീയമായ ഒരു മാതൃകയാവുന്നു.

പുനരുദ്ധാരണ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുവാനെത്തിയവര്‍ക്ക് ഇരിക്കുവാനുള്ള കസേരകളും ലഘുഭക്ഷണവും തേര്‍ളായി നൂറുല്‍ ഹുദാ ജുമാ മസ്ജിദില്‍ നിന്നുമാണ് എത്തിച്ചത്.

ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ ചെയര്‍മാനായി എം.എം.നാരായണനേയും കണ്‍വീനറായി പി.അമൃതനേയും ട്രഷററായി വി.എം.ഗിരീഷിനേയും തെരഞ്ഞെടുത്തു.

രക്ഷാധികാരികളായി വി.പി.മോഹനന്‍, കൊയ്യം ജനാര്‍ദ്ദനന്‍, മൂസാന്‍കുട്ടി തേര്‍ളായി, കെ.ജനാര്‍ദ്ദനന്‍, പി.കെ.മധുസൂദനന്‍, കെ.പി.ഹരി നമ്പൂതിരിപ്പാട് എന്നിവരെയും തിരഞ്ഞെടുത്തു.

കൊയ്യം ജനാര്‍ദ്ദനന്‍, രാജേഷ് കുറുമാത്തൂര്‍, മൂസാന്‍ കുട്ടി തേര്‍ളായി,.വിഎം.ഗിരീഷ് ( എക്‌സിക്യുട്ടീവ് ഓഫീസര്‍) കെ.പി.ഹരിനമ്പൂതിരിപ്പാട്,

എന്‍.പി.ഖാദര്‍, കെ.സുനീഷ്, വാസുദേവന്‍ നമ്പൂതിരി, പി.പ്രകാശന്‍, സി.പ്രദീപന്‍, ഇഫ്‌സു റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.