കടക്കെണിയിലായ യുവതിക്ക് കൈത്താങ്ങായി മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ തട്ടുകട.

തളിപ്പറമ്പ്: എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ 1250 കുപ്പി ഹാന്‍ഡ്‌വാഷ് സുനിതയുടെ ജീവിതത്തിന് കൈത്താങ്ങായി.

കരള്‍രോഗം ബാധിച്ച് ഭര്‍ത്താവ് മരണപ്പെട്ട കുറ്റിക്കോലെ നിര്‍ധന യുവതിക്ക് കരുതലായി തട്ടുകട സമ്മാനിച്ച് തളിപ്പറമ്പ് മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മാതൃകയായി.

സ്വര്‍ണ്ണ പണിക്കാരനായിരുന്ന രാജേഷിന്റെ മരണസമയത്ത് സുനിതക്ക് 9 വയസും 7 മാസവും പ്രായമായ രണ്ട് മക്കളാണ് ഉണ്ടായിരുന്നത്.

ജീവിതത്തിന് മുന്നില്‍ പകച്ചുപോയ സുനിത ഒരു തൊഴിലന്വേഷിച്ച് മുട്ടാത്ത വാതിലുകളില്ല.

7 മാസം മാത്രം പ്രായമായ കുട്ടിയേയും കൊണ്ട് കാര്യമായ ജോലിക്കൊന്നും പോവാനും സാധിച്ചില്ല.

ആകെ കിട്ടുന്ന വിധവാ പെന്‍ഷനും ഭര്‍ത്താവിന്റെ അമ്മക്ക് ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷനും കൊണ്ടാണ് നിലവില്‍ ഇവരുടെ കുടുംബം ജീവിച്ചു പോവുന്നത്.

ഇതിനിടയിലാണ് ഇടിത്തീ പോലെ ഭര്‍ത്താവ് നേരത്തെ എടുത്ത വായ്പയുടെ അടവ് മുടങ്ങിയതിനാല്‍ തളിപ്പറമ്പ സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്നും ജപ്തി ഭീഷണിയും ഉണ്ടായിരിക്കുന്നത്.

ഇവരുടെ ദയനീയാവസ്ഥ സ്ഥലം കൗണ്‍സിലറായ ഇ.കുഞ്ഞിരാമന്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരെ അറിയിക്കുകയായിരുന്നു.

ഇവര്‍ മുന്‍ വളണ്ടിയറായ അശ്വതിയുടെ സഹായത്തോടെ 1250 കുപ്പി ഹാന്‍ഡ് വാഷ് നിര്‍മ്മിക്കുകയും അവ വില്‍പ്പന നടത്തിയ തുക സമാഹരിച്ച് ഉപജീവനം പദ്ധതിയിലൂടെ തട്ടുകട വാങ്ങി നല്കുകയായിരുന്നു.

മൂത്തേടത്ത് സ്‌കൂളില്‍ വെച്ച് പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ഗീത തട്ടുകട കൈമാറി.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌നമോള്‍ പദ്ധതി വിശദീകരിച്ചു.

ഹെഡ്മാസ്റ്റര്‍ എസ്.കെ.നളിനാക്ഷന്‍, എന്‍ എസ് എസ.പി.എ.സി മെമ്പര്‍ കെ.പി.റിജു, സ്റ്റാഫ് സെക്രട്ടറി വി.പി.സന്തോഷ്, ഹയര്‍ സെക്കണ്ടറി സ്റ്റാഫ് പ്രതിനിധി എ.ദേവിക, ടി.പി.ഗൗതം ഗോവിന്ദ്, കെ.പി.ആര്‍.പാര്‍വ്വതി എന്നിവര്‍ സംസാരിച്ചു.