ഗൃഹനാഥനെ കൊലപ്പെടുത്തി അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയ കേസ് നാളെ മുതല്‍ വിചാരണക്ക്

തലശ്ശേരി: അഞ്ചംഗ കവര്‍ച്ചാസംഘം വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാദനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിന്റെ വിചാരണ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.

വളപട്ടണം പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ ഒഡീഷ സ്വദേശികളായ ഗണേഷ് നായിക് (32) റിന്റു എന്ന തൂസ്ഥാന്‍ പ്രധാന്‍ (33) ബപ്പുണ എന്ന രാജേഷ് ബെഹറ (30) ചിന്റു എന്ന പ്രശാന്ത് സേത്തി (30) ബോലിയ ദഹൂറി (30) എന്നിവരാണ് പ്രതികള്‍.

2008 മെയ് 19-ന് രാത്രി പതിനൊന്ന് മണിയോടെ പ്രതികള്‍ വളപട്ടണം ഗ്രീന്‍വുഡ് പ്ലൈവുഡില്‍ ജീവനക്കാരനായ ചിറക്കല്‍ കീരിയാട് ഹാജി ക്വാര്‍ട്ടേഴ്‌സില്‍ വാടക്ക് താമസിക്കുകയായിരുന്ന ഒഡീഷ സ്വദേശികളായ പ്രഭാകര്‍ഭാസും കുടുംബവും താമസിച്ചു വരുന്ന

വീട്ടില്‍ അതിക്രമിച്ച് കടന്ന് പ്രഭാകര്‍ ദാസിന്റെ ഭാര്യ ലക്ഷ്മി പ്രഭാഭാസിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച നടത്തുമ്പോള്‍ തടയാന്‍ എത്തിയ പ്രഭാകര്‍ ഭാസിനെ കുത്തി കൊലപ്പെടുത്തി വില കൂടിയ രണ്ട് മൊബൈല്‍ ഫോണ്‍, എട്ടായിരം രൂപ രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ച്ച നടത്തി എന്നാണ് കേസ്.

അക്രമത്തില്‍ ലക്ഷ്മി പ്രഭാദാസിനും സാരമായി പരിക്കേറ്റ് എ.കെ.ജി.ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മകള്‍ രസ്മിത്ത് ദാസിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്.

അന്നത്തെ എ.സി.പി.അരവിന്ദ് സുകുമാര്‍ ഐ.പി.എസ് ആണ് തുടക്കത്തില്‍ കേസന്വേഷണം നടത്തിയത്.സി.ഐ.എം.കൃഷ്ണന്‍, മറ്റ് പോലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍ കല്യാടന്‍, പി.ജെ.വില്‍സണ്‍,

സജിത്ത്, രാജീവന്‍, നെല്‍സന്‍, നിക്കോളാസ്, എ.ബാബു, പി.വി.ശശി, കലേഷ്, രഞ്ജിത്ത്, സി.സി.ലത്തീഫ്,എം.സി.ആന്റണി പോലീസ് ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.ഗോപാലകൃഷ്ണപിള്ള, ഫോട്ടോഗ്രാഫര്‍ കെ.ടി. ബിന്‍ജോസ് തുടങ്ങി 55 പേരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍.

പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരാവുന്നത്.

കേസിലെ ഒന്നാം പ്രതി ഗണേശ് നായിക്ക് നേരത്തെ ഗ്രീന്‍വുഡ് പ്ലൈവുഡില്‍ രണ്ട് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.

അവിടെ നിന്നും മൊബൈല്‍ ഫോണ്‍ കാണാതായതിനാല്‍ പിരിച്ചുവിട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികള്‍ പിടിയിലാവുന്നതും.