നിര്‍ണ്ണായകം—പഞ്ചായത്ത് ആര്‍ക്കായിരിക്കും-തീരുമാനം മെയ്-17 ന്

മുഴപ്പിലങ്ങാട്: ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ മെയ് 17-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് 6 മണിക്ക് അവസാനിച്ചു.

ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനും, യു.ഡി.എഫിനും നിര്‍ണായകമായതിനാല്‍ വന്‍കിട നേതാക്കളുടെ നിര പ്രചാരണത്തിന് എത്തിച്ചേര്‍ന്നിരുന്നു.

കുടുംബശ്രീ വായ്പാ വിവാദത്തെ തുടര്‍ന്ന് ഇടത് മുന്നണിയുടെ മെമ്പര്‍ രാജാമണി രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

1048 വോട്ടര്‍മാരുള്ള ഈ വാര്‍ഡ് ജയിച്ചാല്‍ എല്‍.ഡി.എഫിന് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമ്പോള്‍, വിജയം യു.ഡി.എഫിനെ അധികാരത്തിലേറ്റും.

ഈ സവിശേഷതയാണ് മുന്നണികളുടെ പോരാട്ടത്തിന് വീര്യം കൂട്ടിയത്.

15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 5 വീതം സീറ്റുകളും, എസ്.ഡി.പി.ഐ.ക്ക് 4 സീറ്റുമാണ് ലഭിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ 91 വോട്ടിന് എല്‍.ഡി.എഫ്. പരാജയപ്പെടുത്തിയപ്പോള്‍ ബി.ജെ.പി. മൂന്നാമതായി.

പി.പി. ബിന്ദു (യു.ഡി.എഫ്), രമണി (എല്‍.ഡി.എഫ്), സി.രൂപ (ബി.ജെ.പി.) എന്നിവരാണ് ജനവിധി തേടുന്നത്.

കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ തന്നെ യു.ഡി.എഫിനായി അങ്കത്തട്ടിലിറങ്ങിയപ്പോള്‍ എം.വി.ജയരാജന്റെ നേത്യത്വത്തിലാണ് എല്‍.ഡി.എഫ്. പോരിനിറങ്ങിയത്.

തെക്കെക്കുന്നുമ്പ്രം കോളനിയിലെ 40 ഓളം വീടുകളുടെ പട്ടയം ലഭിക്കാത്തതും, തകര്‍ച്ച നേരിടുന്ന ദുരവസ്ഥയും, കുടിവെള്ള ക്ഷാമവും മറ്റും ചൂണ്ടിക്കാട്ടി യു.ഡി.എഫ്.വോട്ടു തേടുമ്പോള്‍

പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലും ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണി വീടുകള്‍ കയറി വോട്ട് ചോദിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആരെ തുണയ്ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പഞ്ചായത്ത് ഭരണത്തിന്റെ ഭാവി.