വി.കുഞ്ഞിക്കൃഷ്ണനെതിരെ പ്രകടനം നടത്തിയവരില്‍ പരോളില്‍ ഇറങ്ങിയ ഡിവൈഎഫ്ഐ നേതാവ് വി.കെ.നിഷാദും

കണ്ണൂര്‍: സിപിഎം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണനെതിരെ പ്രകടനം നടത്തിയവരില്‍ പരോളില്‍ ഇറങ്ങിയ ഡിവൈഎഫ്ഐ നേതാവ് വി.കെ.നിഷാദും.

പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട നിഷാദ് പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

ഇന്നലെയാണ് പരോള്‍ കാലാവധി പൂര്‍ത്തിയാക്കി നിഷാദ് ജയിലിലേയ്ക്ക് മടങ്ങിയത്.

20 വര്‍ഷത്തേയ്ക്കാണ് നിഷാദിനെ ശിക്ഷിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്ന് നിഷാദ് മത്സരിക്കുകയും ജയിക്കുകയും ചെയ്തു.

നിഷാദിന് ശിക്ഷ വിധിച്ചത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷമാണ്.

അതുകൊണ്ടു തന്നെ മത്സരിക്കുന്നതിന് തടസമുണ്ടായില്ല.

എന്നാല്‍ ശിക്ഷ റദ്ദാക്കാത്തതിനാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കാനായില്ല.

നിഷാദിന്റെ ജയം റദ്ദാക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്.

ഒരു മാസം ജയിലില്‍ കഴിഞ്ഞ നിഷാദിന് ഒരു മാസം പരോള്‍ ലഭിച്ചിരുന്നു.

അച്ഛന്റെ ചികിത്സാ ആവശ്യം ചൂണ്ടിക്കാട്ടിയാണ് പരോളില്‍ ഇറങ്ങിയത്.

രാഷ്ട്രീയ പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുക്കരുതെന്ന നിര്‍ദേശം ലംഘിച്ചാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.

നിഷാദ് ഉള്‍പ്പെടുന്ന സംഘം കുഞ്ഞിക്കൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തു വന്നു.

പായസ വിതരണം നടത്തിയ സംഘത്തിലും നിഷാദ് ഉണ്ടായിരുന്നു.

രക്തസാക്ഷി ധന്‍രാജ് ഫണ്ട് മുക്കിയെന്ന ആരോപിച്ചതിനു പിന്നാലെയാണ് കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയത്.

കുഞ്ഞിക്കൃഷ്ണനെതിരെ പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ രാത്രിയില്‍ കുഞ്ഞിക്കൃഷ്ണനെതിരെ വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.

കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിക്കുകയും ചെയ്തു.