അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കി കാക്കിയണിഞ്ഞ വനിതാ മുന്നേറ്റം

പരിയാരം: അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കി കാക്കിയണിഞ്ഞ വനിതാ മുന്നേറ്റം.

മാതമംഗലത്തെ എസ്.ആര്‍.അസോസിയേറ്റ്‌സില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ യൂത്ത്‌ലീഗ് നേതാവ് അഫ്‌സല്‍ കുഴിക്കാട്ടിനെ സഹോദരിയോടൊപ്പം പോകവെ തടഞ്ഞുനിര്‍ത്തി

മര്‍ദ്ദിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി രഞ്ജിത്ത് പുനിയങ്കോടിനെ ഫിബ്രവരി 7 ന് രാവിലെ സി.പി.എം

കേന്ദ്രങ്ങളെ ഞെട്ടിച്ച് പാര്‍ട്ടി ഓഫീസില്‍കയറി കസ്റ്റഡിയിലെടുത്തതോടെയാണ് പരിയാരം എസ്.ഐ.രൂപ മധുസൂതനന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

മാതമംഗലം നീലിയാര്‍കോട്ടം ഉല്‍സവത്തിന് രഞ്ജിത്ത് എത്തിയതറിഞ്ഞാണ് എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്.

പോലീസിനെ കണ്ടതോടെ പുനിയങ്കോട്ടെ പാര്‍ട്ടി ഓഫീസിലേക്ക് കയറി രക്ഷപ്പെട്ട രഞ്ജിത്തിനെ എസ്.ഐ പിന്നാലെ ഓടി കയറി പിടികൂടുകയായിരുന്നു.

പക്ഷെ, പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്ന് പോലീസിലെ ഉന്നതനേതൃത്വം, ഐ.പി.സി. 308 വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ പയ്യന്നൂര്‍ ഡി.വൈ.എസ്.പിക്ക് മുന്നില്‍ ഹാജരാക്കാനായി നിര്‍ദ്ദേശിക്കുകയും വൈകുന്നേരത്തോടെ ഇയാളെ വിട്ടയക്കുകയുമായിരുന്നുവെന്നാണ് മുസ്ലിംലീഗ് നേതൃത്വം ആരോപിക്കുന്നത്.

ഐ.പിസി 308 ന് പുറമെ 341, 294(ബി), 506 എന്നീ വകുപ്പുകളും പ്രതിയുടെ മേല്‍ചുമത്തിയിരുന്നു.

പാര്‍ട്ടിയെ ഞെട്ടിച്ച വനിതാ എസ്.ഐക്കെതിരെ പൊതുയോഗം നടത്തിയാണ് സി.പി.എം പ്രതികരിച്ചത്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.ഐ.ടി.യു പെരിങ്ങോം ഏരിയാ സെക്രട്ടറിയുമായ എം.പി.ദാമോദരന്‍ എസ്.ഐക്കെതിരെ പോര്‍വിളി മുഴക്കിയിരുന്നു.

എന്നാല്‍ ഇത് വേണ്ടിയിരുന്നില്ലെന്ന  അഭിപ്രായമാണത്രേ
ഇപ്പോള്‍ നേതൃത്വത്തിന്.

അതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസിലെ പ്രതിയെ വിട്ടയച്ചത് വളരെ ഗുരുതരമായ കാര്യമാണെന്നിരിക്കെ അതിലും ഒരുവിധത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

വനിതാ എസ്.ഐക്കെതിരെ സി.പി.എം പൊതുയോഗത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചത് ഗൗരവത്തിലെടുക്കണമെന്നാണ് പോലീസിലെ വലിയൊരു വിഭാഗം തന്നെ പറയുന്നത്.

പുതിയതെരു സ്വദേശിനിയായ രൂപ മധുസൂതനന്‍ കഴിഞ്ഞ വര്‍ഷം ജൂലായ് 11 നാണ് പരിയാരം എസ്.ഐയായി ചുമതലയേറ്റത്.