കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടി (30) യാണ് മരിച്ചത്.

ജീവനക്കാര്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കിടക്കുന്ന ബഞ്ചിനു വേണ്ടിയായിരുന്നു തര്‍ക്കമെന്ന് എസിപി കെ സുദര്‍ശന്‍ വ്യക്തമാക്കി.

സെല്ലില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രാത്രി എട്ട് മണി കഴിഞ്ഞ ശേഷമാണ് സിമന്റിന്റെ ബഞ്ചിന് വേണ്ടി തര്‍ക്കമുണ്ടായത്.

തര്‍ക്കം കൈയാങ്കളിയിലേക്ക് നീണ്ടതോടെ മൂന്ന് പേരില്‍ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റി.

കൈയാങ്കളിയില്‍ മര്‍ദ്ദനമേറ്റ യുവതിയെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും എസിപി വ്യക്തമാക്കി.

യുവതിയെ തലശ്ശേരി സ്വദേശിയാണ് വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു.

ഇവര്‍ കുഞ്ഞിനെ മര്‍ദ്ദിക്കുന്നതും മറ്റും ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.

ഇവിടെ നിന്നാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.