നൊമ്പരത്തിപ്പൂവായി നന്ദിത-അന്തിമോപചാരമര്‍പ്പിച്ച് പരിയാരം ഉര്‍സുലൈന്‍ സ്‌കൂള്‍-

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: തയ്യാറാക്കി വെച്ച സ്‌ക്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇനി പരിയാരം ഉര്‍സുലിന്‍ സ്‌കൂളില്‍ നന്ദിത കിഷോര്‍ എത്തില്ല.

വിയോഗം താങ്ങാനാവാതെ അധ്യാപകരും, സഹപാഠികളും. കഴിഞ്ഞദിവസം ചിറക്കല്‍ ആര്‍പ്പാംതോട് റെയില്‍വെ ഗേറ്റില്‍

തീവണ്ടി ഇടിച്ച് മരിച്ച അലവില്‍ നിച്ചുവയല്‍ രാമഭവനിലെ നന്ദിത കിഷോര്‍ ആറാം ക്ലാസ് മുതല്‍ പഠിച്ചത് പരിയാരം ഉര്‍സുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു.

അച്ഛന്‍ കിഷോര്‍ പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായിരുന്നു.

അകാലത്തില്‍ മരിച്ചതോടെയാണ് അമ്മ ലിസിക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലി ലഭിച്ചത്.

മകളുടെ വിദ്യാഭ്യാസത്തിനായി പരിയാരത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസം.

പത്താം ക്ലാസ് കഴിഞ്ഞതോടെയാണ് അലവലിലേക്ക് താമസം മാറ്റിയത്.

സ്‌ക്കൂളില്‍ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദിത. രണ്ട് ദിവസം മുമ്പ് വന്ന സിബിഎസ്ഇ പരീക്ഷാഫലത്തില്‍ 85 ശതമാനം മാര്‍ക്ക് ലഭിച്ചു.

പത്താം ക്ലാസ് കഴിഞ്ഞതോടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു.

സ്‌കൂള്‍ അധികൃതര്‍ ശനിയാഴ്ച രാവിലെ ആദ്യം പ്രിന്റെടുത്ത വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നന്ദിതയുടേതായിരുന്നുവെന്ന് ദുഃഖത്തോടെയാണ് പ്രധാനധ്യാപിക ലിറ്റി മാത്യു ഓര്‍ക്കുന്നത്.

പരീക്ഷാ ഫലം വന്നതിന് പിറ്റേദിവസവും ക്ലാസ് ടീച്ചറെയും, പ്രധാനാധ്യാപികയേയും വിളിച്ച് അമ്മയും, മകളും സ്‌കൂളിലേക്ക് വരുന്ന കാര്യം പറഞ്ഞിരുന്നു.

രാവിലെ ഏഴേ മുക്കാലോടെയാണ് ആര്‍പ്പം തോട് റെയില്‍വേ ഗേറ്റില്‍ അപകടം സംഭവിക്കുന്നത്.

അല്പം കഴിഞ്ഞ് ഒന്നും അറിയാതെയാണ് സ്‌കൂള്‍ അധികൃതര്‍ ഒമ്പതരയോടെ കമ്പ്യൂട്ടറില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എടുത്തുവച്ചതെന്നും യാദൃശ്ചികം.

മണിക്കൂറുകള്‍ക്കുള്ളില്‍ വിയോഗ വാര്‍ത്തയറിഞ്ഞു. മരണവാര്‍ത്ത താങ്ങാനാവാത്ത അവസ്ഥയിലാണ് അധ്യാപകരും സഹപാഠികളും.

സിബിഎസ്ഇ പരീക്ഷയുടെ മാര്‍ക് ലിസ്റ്റ് വരാനിരിക്കുന്നതേയുള്ളൂ. നന്ദിതയുടെ വിയോഗവാര്‍ത്ത അറിഞ്ഞു സ്‌കൂള്‍ അധ്യാപകരും,

പിടിഎ, മാനേജ്‌മെന്റ് പ്രതിനിധികളും അലവിലിലെ വീട്ടിലെത്തി പ്രിയ വിദ്യാര്‍ഥിനിക്ക് അന്തിമോപചാരമര്‍പ്പിച്ചു.