ആരാണ് കേണല്‍ സോഫിയാ ഖുറേഷി-

ന്യൂഡെല്‍ഹി: പഹല്‍ഗാമിലെ ഭീകരാകക്രമണത്തിന് തിരിച്ചടി നല്‍കിയ വിവരം ലോകം മുഴുവന്‍ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആരാണ് സോഫിയ ഖുറേഷി എന്നാണ് എല്ലാവരും ആരായുന്നത്. സോഫിയ ഖുറേഷിയുടെ പേര് ഇതാദ്യമായല്ല രാജ്യം കേള്‍ക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്സ് ഓഫ് സിഗ്‌നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016-ല്‍ എക്സര്‍സൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്.
ഗുജറാത്ത് സ്വദേശിയായ കേണല്‍ ഖുറേഷി ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മുത്തച്ഛന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പാത പിന്‍പറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്. സൈനിക ഓഫീസറെയാണ് സോഫിയ വിവാഹം കഴിച്ചത്.
ആറു വര്‍ഷം യുഎന്‍ പീസ് കീപ്പിങ് ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീയെന്നതിനേക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.