പ്ലാസ്റ്റിക്ക് നിരോധനം— മന്ത്രിതലത്തില്‍ യോഗംചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  തളിപ്പറമ്പ്  താലൂക്ക് വികസനസമിതി

തളിപ്പറമ്പ്: ജൂലായ് ഒന്ന് മുതല്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമാക്കാന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററ പെങ്കെടുപ്പിച്ച് വിശദമായ യോഗം ചേരാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു.

പ്ലാസ്റ്റിക്കിന് ബദലായി നിരവധി ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടും അതിനൊന്നും തന്നെ ഫലപ്രദമായ ബദലാവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ധൃതിപിടിച്ച് നടപ്പിലാക്കുന്ന പിഴയും നിരോധനവും വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലെത്തിക്കുമെന്ന വിമര്‍ശം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തീരുമാനം.

ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനാണ് മന്ത്രിയെ പങ്കെടുപ്പിച്ച് യോഗം ചേരാന്‍ നിര്‍ദ്ദേശിച്ചത്. ഈ തീരുമാനം വികസനസമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

നഗരത്തില്‍ പാര്‍ക്കിങ്ങ് സംബന്ധിച്ച് കൈക്കൊള്ളുന്ന നടപടികളും വ്യാപാരികളെ പ്രതിസന്ധിയിലാക്കുകയാണെന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി യൂണിറ്റ് ജന.സെക്രട്ടെറി വി.താജുദ്ദീന്‍ കുറ്റപ്പെടുത്തി.

മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ ടൂവീലര്‍ നിര്‍ത്തി ഒരു വിക്‌സ്ഗുളിക വാങ്ങിയവവര്‍ക്ക് വരെ 500 രൂപ പിഴയൊടുക്കേണ്ട സ്ഥിതിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും താജുദ്ദീന്‍ പറഞ്ഞു.

തളിപ്പറമ്പ് മന്നയില്‍ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കുന്നത് തടയാന്‍ ചില ശക്തികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഇവരുടെ സമ്മര്‍ദ്ദം കാരണമാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുന്നതെന്നും മുന്‍ എ.ഡി.എം എ.സി.മാത്യു പരാതിപ്പെട്ടു.

വളരെ എളുപ്പത്തില്‍ ഗതാഗത പ്രശ്‌നം പരിപരിക്കാന്‍ കഴിയുന്ന ഈ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കോടികള്‍ ചെലവഴിച്ച് ചിറവക്കില്‍ നിന്നും ടാഗോര്‍ വിദ്യാനികേതന്
സമീപത്തേക്ക്   ബൈപ്പാസ് നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു.
കൂട്ടുംമുഖം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികില്‍സ ആരംഭിക്കാനായി പുതിയ സ്റ്റാഫ് തസ്തിക അനുവദിക്കുന്നതിന്

ആരോഗ്യവകുപ്പ് ഡയരക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് മുമ്പായി ഇപ്പോള്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് സൗകര്യം മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഡി.എം.ഒയുടെ പ്രതിനിധി യോഗത്തെ അറിയിച്ചു.

ഏരുവേശി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണനാണ് ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചത്.

ദേശീയപാതയില്‍ ചിറവക്കില്‍ പയ്യന്നൂര്‍ ഭാഗത്തും ശ്രീകണ്ഠാപുരം ഭാഗത്തും രണ്ട് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ വികസന സമിതി യോഗത്തെ അറിയിച്ചു.

ഏഴ് പുതിയ പരാതികളാണ് സമിതി ഇന്നലെ പരിഗണിച്ചത്.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, ബ്ലോക്ക് പ്ഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുള്‍മജീദ്, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ സി.സജീവന്‍, ജൂനിയര്‍ സൂപ്രണ്ട് സുരേഷ് എന്നിവര്‍ പങ്കെടുത്തു.