ദേവസ്വം പണം കൊള്ളയടിച്ചവനെ സംരക്ഷിക്കാനുള്ള സി പി എം നിലപാട് ലജ്ജാകരം: എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്ത ദേവസ്വം ഭരണസമിതിയുടെ നടപടി ഉപരോധത്തിലൂടെ പിന്‍വലിപ്പിച്ച സി പി എം നടപടി കാടത്തമാണെന്ന് ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍.

ദേവസ്വം ക്ലാര്‍ക്കായ മുല്ലപ്പള്ളി നാരായണന് എക്‌സിക്യുട്ടീവ് ഓഫീസറുടെ താല്‍ക്കാലിക ചുമതല നല്‍കിയ കാലയളവില്‍ നടത്തിയ സാമ്പത്തികക്രമക്കേടുകളുടെ പേരിലാണ് നിലവിലുള്ള മാനേജിങ്ങ് കമ്മറ്റി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.

ദേവസ്വം ബോര്‍ഡിനെയും നവീകരണ സമിതിയെയും തെറ്റിദ്ധരിപ്പിച്ച് ക്രമവിരുദ്ധസാമ്പത്തിക ഇടപാട് നടത്തല്‍, വ്യാജരേഖ ചമക്കല്‍, എക്‌സിക്യുട്ടീവ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിച്ച കാലയളവില്‍ ക്ഷേത്രഫണ്ടില്‍ നിന്നും നിയമവിരുദ്ധമായി കൈക്കലാക്കിയ ലക്ഷക്കണക്കിന് രൂപ ദേവസ്വം ഫണ്ടിലേക്ക് തിരിച്ചടക്കണമെന്ന് കേരള ഓഡിറ്റ് വകുപ്പ് പലതവന്ന റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിട്ടും തിരിച്ചടക്കാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നാരായണനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

എന്നാല്‍ കഴിഞ്ഞ ദിവസം മൂന്ന് സജീവ സി പി എം പ്രവര്‍ത്തകരെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും പാരമ്പര്യേതര ട്രസ്റ്റിമാരായി കമ്മീഷണര്‍ നിയമിച്ചതിനെ തുടര്‍ന്നാണ് ടി ടി കെ ദേവസ്വത്തെ സി പി എം വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിന്റെ വേദിയാക്കി മാറ്റിയിട്ടുള്ളത്.

ടി ടി കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന കാലയളവില്‍ ദേവസ്വം ക്ലാര്‍ക്കായ മുല്ലപ്പള്ളി നാരായണന്‍ വ്യാജരേഖ ചമച്ചതായുള്ള പരാതികളില്‍ നിലവില്‍ പോലീസ് അന്വേഷണവും ദേവസ്വം ബോര്‍ഡ് അന്വേഷണവും നടന്നു വരുന്നതിനിടയിലാണ് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായുള്ള സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്.

എന്നാല്‍ ടി ടി കെ ദേവസ്വം പ്രസിഡന്റ് അടക്കമുള്ള മാനേജിങ്ങ് കമ്മറ്റി അംഗങ്ങളെയും എക്‌സിക്യുട്ടീവ് ഓഫീസറെയും ഭരണാധികാരം ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കി ഉപരോധം ഏര്‍പ്പെടുത്തി ടി ടി കെ ദേവസ്വത്തില്‍ സി പി എം രാഷ്ട്രീയ തേര്‍വാഴ്ച നടപ്പാക്കി കുറ്റക്കാരെ സംരക്ഷിക്കുന്നതിന് പരസ്യമായി രംഗത്തിറങ്ങുന്ന ലജ്ജാകരമായ അവസ്ഥയാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്.

ദേവസ്വം ഫണ്ടില്‍ നിന്നും മുല്ലപ്പള്ളി നാരായണനും കൂട്ടരും നിയമവിരുദ്ധമായി കൈക്കലാക്കിയ 25 ലക്ഷത്തോളം രൂപ ദേവസ്വം ഫണ്ടിലേക്ക് തിരിച്ചടപ്പിക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഹൈക്കോടതിയെ സമീപിക്കുമെന്നും എ.പി.ഗംഗാധരന്‍ പറഞ്ഞു.