ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍, രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കശ്മീരിലെ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ രാത്രിയില്‍ ഉടനീളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 26 ഇടങ്ങളിലെങ്കിലും പാകിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ശക്തമായ തിരിച്ചടിച്ചു. അന്താരാഷ്ട്ര നിയന്ത്രണ രേഖയിലും ഇന്നലെ വ്യാപകമായി വെടിവെപ്പ് നടന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതായും സൈന്യം അവകാശപ്പെട്ടു. ഉധംപൂരിലും മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യ- പാക്ക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചിട്ടതായാണ് വിവരം. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദ്ദേശപ്രകാരം അടച്ചത്.