മാലിന്യം മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി ഫോക്‌ലാന്റ് ഹോട്ടലിന് പിഴ-പതിനായിരം രൂപ.

തളിപ്പറമ്പ്: അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി ഫോക്‌ലാന്‍ഡ് ഹോട്ടലിന് 10,000 രൂപ പിഴ ചുമത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്.

ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണം കണ്ടെത്തിയത്.

സ്ഥാപനത്തിന്റെ ഇന്‍സിനറേറ്ററില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി പരിശോധനയില്‍ വ്യക്തമായി.

ചിക്കന്‍ വേസ്റ്റ് ഉള്‍പ്പടെയാണ് പ്ലാസ്റ്റിക് കവറുകളിലാക്കി ഇന്‍സിനറേറ്ററില്‍ തള്ളിയത്.

സ്ഥാപനത്തിന്റെ പുറക് വശത്ത് വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മദ്യ കുപ്പികള്‍, ടിഷ്യൂ പേപ്പറുകള്‍ കാര്‍ട്ടണ്‍ ബോക്‌സുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, തുണികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാലങ്ങളായി തള്ളി വരുന്നതായും സ്‌ക്വാഡ് കണ്ടെത്തി.

ബിയര്‍ പാര്‍ലറിന് സമീപം ഉപയോഗ ശൂന്യമായ മെത്തകളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയ നിലയിലും ബിയര്‍ പാര്‍ലറിലെ വാഷ് ബേസിനില്‍ നിന്നും മലിനജലം പൈപ്പ് വഴി തുറസ്സായി ഒഴുക്കി വിടുന്നതായും കണ്ടെത്തി.

കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 10,000 രൂപ പിഴ ചുമത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കല്ല്യാശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷ്റഫ്, സ്‌ക്വാഡ് അംഗം അലന്‍ ബേബി, സി.കെ.ദിബില്‍, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പിഷാജി എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.