147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയിലെ രജതരേഖ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഏറ്റെടുത്തു.

മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ ആയിരുന്ന സമയത്ത് ജോലിയില്‍ പ്രവേശിച്ചവരുള്‍പ്പെടെ ഇതില്‍ പെടുന്നുണ്ട്.

62 വയസു കഴിഞ്ഞവരേയും കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

2019 മാര്‍ച്ച് രണ്ടിനാണ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

അന്നുമുതല്‍ തന്നെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു.

മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, ഡോ.പി.കെ.സുധ,ഗൈനക്കോളജി പ്രഫസര്‍ ഡോ.ബീനാ ജോര്‍ജ്, ഓര്‍ത്തോ വിഭാഗം തലവന്‍ ഡോ.വി.സുനില്‍, പീഡിയാട്രിക്‌സ്

പ്രഫസര്‍ ഡോ.മുഹമ്മദ്, ഡര്‍മ്മറ്റോളജി വിഭാഗം പ്രഫസര്‍ ഡോ.ബിഫി ജോയി, മെഡിസിന്‍ വിഭാഗം പ്രഫസര്‍

ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്, ഡോ. വി.കെ.പ്രമോദ്,നെഞ്ചുരോഗ വിഭാഗം തലവന്‍ ഡോ.ഡി.കെ.മനോജ് എന്നിവരുള്‍പ്പെടെ 147 പേരെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിപ്പിച്ചത്.

പബ്ലിക്ക് സര്‍വീസ് കമ്മീഷനുമായി ബന്ധപ്പെട്ട് സാങ്കേതികമായി ചില കാര്യങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ഇവര്‍ പൂര്‍ണമായും സര്‍ക്കാര്‍ ജീവനക്കാരായി മാറും.

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നടപടിക്രമമാണ് ഇതോടെ പൂര്‍ത്തീകരിച്ചത്.

അടുത്ത ഘട്ടത്തില്‍ മറ്റ് ജീവനക്കാരെയും സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്യും.