ദമ്പതികളുടെ ആത്മഹത്യ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം-സംഭവത്തിന് പിന്നില്‍ മക്കളുടെ അസുഖമെന്ന് സൂചന.

തളിപ്പറമ്പ്: ദമ്പതികളുടെ ആത്മഹത്യക്ക് കാരണം മക്കളുടെ അസുഖമെന്ന് സൂചന.

സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വീട്ടുകാരും പറയുന്നത്.

ഷീനയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് വരഡൂല്‍ ഗ്രാമം.

കഴിഞ്ഞ ആഴ്ച്ചയിലും വരഡൂലിലെ വീട്ടിലെത്തിയ നാലുപേരുടെയും മരണം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിശ്വസിക്കാന്‍ പോലും ആകുന്നില്ല.

ഇന്നലെ വൈകുന്നേരം വീട്ടുകാര്‍ ഷീനയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചത്.

പോലീസെത്തി വാതില്‍ തകര്‍ത്ത് വീട്ടിനകത്ത് കയറിയപ്പോഴാണ് ഷീനയേയും ഭര്‍ത്താവിനേയും ഫാനില്‍ തൂങ്ങിമരിച്ച നിലയിലും മക്കളായ ഹരിഗോവിന്ദന്‍(6), ശ്രീവര്‍ദ്ധന്‍(രണ്ടര) എന്നിവരെ തറയിലെ മെത്തയിലും കട്ടിലിലും മരിച്ച നിലയില്‍ കണ്ടത്.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം
ഇരുവരും ആത്മഹത്യ ചെയ്തതായാണ് പോലീസ് നല്‍കുന്ന സൂചന.

എസ്.ബി.ഐയില്‍ മാനേജരായ ഷീന കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ ചുമതലയേറ്റത്.

വരഡൂലിനെ ചെക്കിയില്‍ നാരായണന്‍-ജാനകി ദമ്പതികളുടെ മകളാണ് ഷീന.

തളിപ്പറമ്പിലെ അഭിഭാഷകനും ഇപ്പോള്‍ കണ്ണൂരില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ.പി.വി.സതീശന്‍, സോന എന്നിവര്‍ സഹോദരങ്ങളാണ്.

വിവരമറിഞ്ഞ് ബന്ധുക്കള്‍ ഇന്നലെ രാത്രിയില്‍ തന്നെ കോഴിക്കോട്ടേക്ക് പോയിരുന്നു.