ഏട്ടാ സോറി-കാലുപിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ് കേസ് കൊടുക്കരുത്

പരിയാരം: എട്ടാ അറിയാതെ എടുത്തു പോയതാണ്, ഞാന്‍ കാലു പിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ്.

കേസാക്കരുത്. കേസാക്കിയാല്‍ എന്റെ ഭാവി നശിക്കും. മരണമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

പരിയാരം ചിതപ്പിലെ പൊയിലില്‍ വര്‍ക്ക്‌ഷോപ്പില്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ പരാതിക്കാരന്റെ ഷോപ്പിന് മുന്നില്‍ എഴുതിവെച്ച കത്തിലെ വാചകമാണിത്.

കത്തെഴുതി വെക്കുകയും മോഷ്ടിച്ച കുറച്ച് സാധനങ്ങള്‍ തിരികെ ഷോപ്പിന് മുന്നില്‍ കത്തിനോടൊപ്പം വെക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ പൊയിലിലെ എം.വി.ധനേഷിന്റെ ഫോര്‍ യു ടൂവീലര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നിലാണ് സാധനങ്ങളും കത്തും കണ്ടത്.

രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് കത്തില്‍ വ്യക്തമായിട്ടുണ്ട്.

പതിനായിരം രൂപ വിലവരുന്ന സാധനങ്ങളും 8 വാഹനങ്ങളിലെ പെട്രോളുമാണ് മോഷണം പോയത്.

ടൂവീലര്‍ വര്‍ക്ക്ഷോപ്പിലേക്ക് എയര്‍ഹോള്‍ വഴി നൂഴ്ന്നുകയറി പെട്രോള്‍ മോഷ്ടിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തതായിട്ടാണ് ധനേഷ്പരിയാരം പോലീസില്‍ പരാതി നല്‍കിയത്.

ചിതപ്പിലെപൊയിലില്‍ പ്രവര്‍ത്തിക്കുന്ന കുറ്റ്യേരി സ്വദേശി എം.വി.ധനേഷിന്റെ ഫോര്‍ യു ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ സപ്തംബര്‍ 10 ന് ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.

ശനിയാഴ്ച്ച വര്‍ക്ക്ഷോപ്പ് പൂട്ടി വീട്ടിലേക്ക് പോയ ധനേഷ് തിങ്കളാഴ്ച്ച ഷോപ്പ് തുറന്നപ്പോഴാണ് പെട്രോള്‍ മോഷണവിവരം അറിഞ്ഞത്.

റിപ്പേറിനായി കൊണ്ടുവന്ന എട്ട് ബൈക്കുകളുടെ പെട്രോള്‍ ട്യൂബ് മുറിച്ചുമാറ്റിയാണ് പെട്രോള്‍ കവര്‍ന്നത്. ബൈക്കുകളുടെ സീറ്റുകള്‍, ടാങ്ക് മൂടികള്‍, ബേറ്ററി ചാര്‍ജറുകള്‍ എന്നിവയും മോഷ്ടാക്കള്‍ കവര്‍ന്നു.

പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഏകദേശം പതിനായിരം രൂപയോളം നഷ്ടം കണക്കാക്കുന്നുണ്ട്.

വര്‍ക്ക് ഷോപ്പിന് സമീപത്തെ സി.സി.ടി.വി കാമറകള്‍ പോലീസ് പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു.

പരിസരവാസികളായ ഏതോ കുട്ടികളാണ് മോഷണം നടത്തിയതെന്ന് ബോധ്യമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം പിലാത്തറയിലെ സ്‌പോര്‍ട്‌സ് സാധനങ്ങല്‍ വില്‍ക്കുന്ന കടയില്‍ നിന്ന് 3 കുട്ടികള്‍ 5000 രൂപ മോഷ്ടിച്ചിരുന്നു.