സ്വര്‍ഗം താണിറങ്ങി വന്ന വനദേവതയുടെ 48 വര്‍ഷം-

സ്വര്‍ഗം താണിറങ്ങി വന്നതോ—എന്ന പാട്ടും അതിരപ്പിള്ളിയുടെ മനോഹരമായ ഈസ്റ്റ്മാന്‍ കളറിലുള്ള കാഴ്ച്ചകളും ആടിപ്പാടുന്ന പ്രേംനസീറും പലരുടെയും മനസില്‍ ഇപ്പോഴും ബാക്കി കിടപ്പുണ്ടാവും.

ഒരു തൃച്ചംബരം ഉല്‍സവാഘോഷ സമയത്ത് അമ്മയോടൊപ്പം തളിപ്പറമ്പ് അലങ്കാര്‍ ടാക്കീസില്‍ നിന്നും വനദേവത എന്ന സിനിമ സെക്കന്റ്‌ഷോ കണ്ടത് ഇപ്പോഴും മായാതെ മനസിലുണ്ട്.

1976 ഫെബ്രുവരി 20 നാണ് വനദേവത റിലീസ് ചെയ്തത്. ഇന്നേക്ക് 48 വര്‍ഷം പൂര്‍ത്തിയാവുന്നു.

1958 ല്‍ ബിമല്‍റോയ് ദിലീപ്കുമാറിനെയും വൈജയന്തിമാലയേയും നായികാനായകന്‍മാരാക്കി സംവിധാനം ചെയ്ത ഹിന്ദി സൂപ്പര്‍ഹിറ്റ് സിനിമ മധുമതിയുടെ മലയാളം റീമേക്കാണ് വനദേവത.

പ്രമുഖ ബംഗാളി സാഹിത്യകാരനും സിനിമാ സംവിധായകനുമായ ഋത്വിക്  ഘട്ടക്കിന്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ.


യൂസഫലി കേച്ചേരി തിരക്കഥയും സംഭാഷണവും എഴുതി ഗാനങ്ങള്‍ രചിച്ച് നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് വനദേവത.

അക്കാലത്ത് അപൂര്‍വ്വമായി മാത്രമാണ് സിനിമ കളറില്‍ ഇറങ്ങുന്നത് എന്നതില്‍ നിന്ന് തന്നെ വനദേവതയുടെ പ്രസക്തി വ്യക്തമാണ്.

എച്ച്.ആര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ ഹസീന ഫിലിംസാണ് വിതരണം ചെയ്തത്.

മെല്ലി ഇറാനി ക്യാമറയും എം.എസ്.മണി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

എസ്.കൊന്നനാട്ടാണ് കലാ സംവിധായകന്‍.

പരസ്യം എസ.എ നായര്‍.
പ്രേംനസീര്‍, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ഗോവിന്ദന്‍കുട്ടി, കെ.പി.എ.സി.ലളിത, മുത്തയ്യ, പട്ടംസദന്‍, ജെ.എ.ആര്‍.ആനന്ദ്, മധുശാല, കെടാമംഗലം അലി എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

ദേവരാജനാണ് സംഗീതസംവിധായകന്‍- 9 പാട്ടുകളാണ് വനദേവതയില്‍ ഉള്ളത്.

ഗാനങ്ങള്‍-

1-മന്‍മഥന്റെ കൊടിയടയാളം-യേശുദാസ്.
2-നിന്‍ മൃദുമൊഴിയില്‍ നറുതേനോ-യേശുദാസ്.
3-സ്വര്‍ഗം താണിറങ്ങി വന്നതോ-യേശുദാസ്.
4-വിടരും മുമ്പേ-യേശുദാസ്.
5-തുടുതുടെ തുടിക്കുന്ന-മാധുരി.
6-പ്രാണേശ്വരാ പ്രാണേശ്വരാ-മാധുരി.
7-കറുത്താലും വേണ്ടില്ല-മാധുരി.
8-ഹുസ്‌നു ചാഹേ തോ-മാധുരി.
9-പ്രാണേശ്വരാ-മാധുരി.